Sunday, June 20, 2010

മഹാരാജയ്ക്ക് ഒരു വലിയ നമസ്കാരം..

.
ഈയടുത്ത കാലത്തായി ഇന്ത്യന്‍ വിമാന കമ്പനികളും അധികൃതരും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ എന്നും ഒരു ഭീകര മുഖമാണ് മാധ്യമങ്ങളില്‍ അവയ്ക്കുണ്ടാവാരുള്ളതും. വിമാനങ്ങളുടെ സമയം തെറ്റിയുള്ള പറക്കലുകളും അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനയും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റവും മറ്റുമായിരുന്നു എന്നും വാര്ത്തയാകാരുള്ളതും.

പ്രത്യേകിച്ച് സാധാരണക്കാരായ പ്രവാസികള്‍ക്ക് അവരുടെ വേദനയിലും ദുരിതത്തിലും ഒരു കൈതാങ്ങാവുന്നതിന്നു പകരം അവന്റെ ദുരിതമെന്ന എരിതീയിലേക്ക് വീണ്ടും വീണ്ടും എണ്ണയൊഴിച്ച്ചു ആളികത്തിക്കുകയും ആ തീയില്‍ വെന്തുരുകുമ്പോള്‍ അതിന്റെ രുചി ആസ്വദിക്കാന്‍ പരന്നിരങ്ങുകയും ചെയ്യുന്ന ശവംതീനികള്‍ ആയാണ് വാര്‍ത്താ മാധ്യമങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടാരുള്ളത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മുഖമാണ് കഴിഞ്ഞ ദിവസം ദുബായില്‍ വെച്ചു ചേര്‍ന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം കാണാനായത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവാസിയാത്രികര്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വേദനകള്‍ക്കും ഒരു സാന്ത്വന സ്പര്‍ശം തന്നെയായിരുന്നു ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍. എയര്‍ ഇന്ത്യ ചെയര്‍മാനും എം ഡി യുമായ അരവിന്ദ് ജാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അബൂദാബി ചേമ്പര്‍ ഓഫ് കോമ്മെര്‍സ് ഡയരക്ടരുമായ പത്മശ്രീ എം എ യൂസുഫലിയും എയര്‍ ഇന്ത്യയുടെ ഗള്‍ഫ്‌ മേഘലയിലെ വിവിധ കണ്ട്രി മാനെജര്മാരുമാണ് പങ്കെടുത്തത്.

ജൂലൈ മാസം നടക്കേണ്ടിയിരുന്ന പ്രസ്തുത യോഗം നേരത്തെ തന്നെ നടത്താനും സാധാരണക്കാരായ പ്രവാസികളുടെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനും പത്മശ്രീ എം എ യൂസഫലിയാണ് പ്രധാന പങ്കു വഹിച്ചത് എന്നതും ശ്രദ്ധേയമാണ്. പ്രസ്തുത യോഗത്തിലെ ഓരോ തീരുമാനങ്ങളും ഒരേ സമയം എയര്‍ ഇന്ത്യയുടെ "ഉടമയും അടിമയു"മായ ഓരോ പ്രവാസിയാത്രക്കാരനും വളരെയേറെ ആശ്വാസവും ശുഭാപ്തി വിശ്വാസവുമായിരിക്കുകയാണ്.

ഈ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവനന്തപുരത്തും ദുബായിലും എയര്‍ ഇന്ത്യയുടെ ഓരോ ടെക്നിക്കല്‍ ഹബ് തുടങ്ങും എന്നത്. എന്നും ടെക്നിക്കല്‍ പ്രശ്നങ്ങള്‍ കാരണം വിമാനം മണിക്കൂറുകളോളം വൈകുന്നതിനു ശാശ്വത പരിഹാരമാകും ഈ ടെക്നിക്കല്‍ ഹബുകള്‍ എന്ന്നാണ് കരുതപ്പെടുന്നത്. ഇന്ന് ഗള്‍ഫിലെ ഏതെങ്കിലും ഒരു എയര്‍ പോര്‍ട്ടില്‍ വച്ച് ഒരു വിമാനത്തിനു എന്തെങ്കിലും ഒരു ടെക്നിക്കല്‍ പ്രശ്നമുണ്ടായാല്‍ മുംബയില്‍ നിന്നും സാങ്കേതിക വിദഗ്ദരേയും യന്ത്രഭാഗങ്ങളെയും കൊണ്ട് വന്നു റിപേര്‍ ചെയ്യുക എന്നത് മാത്രമാണ് ഒരേയൊരു പരിഹാരമാര്‍ഗ്ഗം. വിമാനങ്ങള്‍ മണിക്കൂറുകളും ദിവസങ്ങളും വൈകുന്നതിന്റെ പ്രധാനകാരണവും ഈ അശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനം തന്നെയായിരുന്നു.

ജൂലൈ മാസം പകുതിയോടെ പുതുതായി ആരംഭിക്കുന്ന ഈ ഹബുകളില്‍ സാങ്കേതിക വിദഗ്ദരും യന്ത്ര ഭാഗങ്ങളും ഉണ്ടാവും എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വലിയ ഒരു അളവോടെ പരിഹരിക്കപ്പെടും എന്ന് തീര്‍ച്ചയാണ്. അതോടൊപ്പം കോഴിക്കോടും ദുബായിലും സ്റ്റാന്റ് ബൈ വിമാനങ്ങള്‍ എന്ന ഉറപ്പും പാലിക്കപ്പെട്ടാല്‍ എയര്‍ ഇന്ത്യയുടെ പേരില്‍ ഉള്ള ഏറ്റവും വലിയ ആരോപണം ശാശ്വതമായി പരിഹരിക്കപ്പെടും എന്നും വിശ്വസിക്കാം.

മംഗലാപുരം ദുരന്തം അടക്കം കഴിഞ്ഞ പല അവസരങ്ങളിലും മാധ്യമ പ്രവര്ത്തകര്‍ക്കടക്കം ആര്‍ക്കും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറാവുന്നില്ല എന്നതായിരുന്നു മറ്റൊരു വലിയ ആരോപണം. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ തിരുവനന്തപുരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ ആരംഭിക്കും എന്നതും ഈ യോഗ തീരുമാനങ്ങളില്‍ ഒന്നാണ്. എയര്‍ ഇന്ത്യയെ സംബന്ധിക്കുന്ന ഇതു വിവരങ്ങളും ആര്‍ക്കും എപ്പോളും ഈ കോള്‍ സെന്റെറില്‍ നിന്നും അറിയാനാവും.

ഇതിനേക്കാള്‍ പ്രവാസികളെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനമാണ് ഗള്‍ഫ്‌ സെക്റെരിലുള്ള മുഴുവന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും എന്നത്. വിമാന ജീവനക്കാരുടെ പെരുമാറ്റദൂഷ്യങ്ങളെ കുറിച്ചുള്ള പരാതിയുടെ ഭാണ്ടമായിരുന്നു ഓരോ പ്രവാസിയാത്രികനും തന്റെ യാത്രകളില്‍ കൊണ്ട് വന്നിരുന്ന ഏറ്റവും ഭാരമേറിയ ലഗേജ്. യൂറോപ്പ് പോലുള്ള സെക്ടരുകളില്‍ സ്തുത്യര്‍ഹമായ സര്‍വീസ് നല്‍കുന്ന എയര്‍ ഇന്ത്യ അതിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ ഗള്‍ഫ്‌ സെക്ടരുകളില്‍ ഏറ്റവും മോശം സര്‍വീസ് ആണ് നല്‍കുന്നത് എന്നതാണ് സത്യം. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം 3500 കോടിയിലധികമാണ്‌ എയര്‍ ഇന്ത്യ ഗള്‍ഫ്‌ സെക്ടറില്‍ നിന്നും നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.

എയര്‍ ഇന്ത്യ ചെയര്‍മാന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഗള്‍ഫ്‌ ഇന്ത്യ സെക്ടറില്‍ യാത്രചെയ്തവരുടെ എണ്ണം നാല്പത്തി ഒന്ന് ലക്ഷത്തില്‍ കൂടുതല്‍ വരും. വരുമാനം നേരത്തെ സൂചിപ്പിച്ചതുപോലെ മൂവായിരത്തി അഞ്ഞൂറ് കോടിയിലധികവും . കൃത്യം പറഞ്ഞാല്‍ 3525 കോടി രൂപ!!. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനുമായി ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക്‌ ഒരാഴ്ചയില്‍ 317 സര്‍വീസുകളാണ് ഉള്ളത്. എയര്‍ ഇന്ത്യയുടെ നൂറ്റി എഴുപത്തഞ്ചു സര്‍വീസുകളില്‍ 34100 സീറ്റുകളും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ നൂറ്റി നാല്പത്തി രണ്ടു സര്‍വീസുകളിലായി 26300 സീറ്റുകളും ആണുള്ളത്.

ഇങ്ങിനെ നോക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രധാന കറവ പശുവായ ഈ സെക്ടരിലെക്കുള്ള ജീവനക്കാരില്‍ നിന്നും കന്നുകാലി ക്ലാസ്സിന്റെ സര്‍വീസ് മാത്രമാണ് യാത്രികര്‍ അനുഭവിച്ചു കൊണ്ടിരുന്നത്എന്നു പറയേണ്ടി വരും. ഇതില്‍ പെട്ടെന്ന് ഒരു സുപ്രഭാതം കൊണ്ട് മാറ്റം വരുമെന്ന് ആരും കരുതുന്നില്ല. പക്ഷെ ഇത് മനസ്സിലാക്കാനും അതിന്നു ഒരു മാറ്റം ഉണ്ടാവണമെന്ന് തീരുമാനം എടുക്കാനും ഡയറക്ടര്‍ ബോര്‍ഡ് തയാറായി എന്നതാണ് പ്രവാസികളെ ഇന്ന് സന്തോഷിപ്പിക്കുന്നതും.

മംഗലാപുരം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും മുഴുവന്‍ നഷ്ടപരിഹാരം നല്‍കാനായി എന്നതും, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്കായി ഒരു ട്രസ്റ്റ് തുടങ്ങുന്നു എന്നതും. കഴിഞ്ഞ കാലങ്ങളില്‍ എയര്‍ ഇന്ത്യയില്‍ നിന്നും അനുഭവിക്കേണ്ടി വന്ന വേദനകള്‍ക്ക് ചെയര്‍മാന്‍ തന്നെ മാപ്പ് പറഞ്ഞു എന്നതും എയര്‍ ഇന്ത്യയുടെ മഹാരാജാവിനെ വീണ്ടും സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ യാത്രകാര്‍ക്കുണ്ടായ വേദനകളും യാതനകളും വെറുപ്പും എല്ലാമെല്ലാം ഉപേക്ഷിച്ചു ഈ മഹാരാജാവിനെ നെഞ്ചോടു ചേര്‍ക്കാന്‍ ഈ തീരുമാനങ്ങള്‍ ഒരു കാരണമാവട്ടെ എന്നു ആശംസിക്കുന്നു. അതോടൊപ്പം തന്നെ ഈ തീരുമാനങ്ങള്‍ എല്ലാം നടപ്പിലാവട്ടെ എന്നും...

വാല്‍ക്കഷണം.

എയര്‍ ഇന്ത്യയുടെ ഈ തീരുമാനങ്ങല്‍ക്കെല്ലാം കാരണക്കാരനായി മാറിയ എയര്‍ ഇന്ത്യ ഡയറക്ടര്‍ കൂടിയായ എം എ യുസഫലിയോടു ഹൃദയപൂര്‍വ്വം: " പ്രവാസിക്ക് വേണ്ടി സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും ഒരു പ്രവാസി തന്നെയുണ്ടായി എന്നതില്‍ പ്രവാസികള്‍ മുഴുവന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു ഈ വലിയ സ്നേഹ നമസ്കാരം. അന്ഗീകാരവും അധികാരവും അര്‍ഹമായ കരങ്ങളില്‍ എത്തിചേരുമ്പോള്‍ അതിന്റെ നേട്ടം സമൂഹത്തിനു ഉണ്ടാവും എന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞു കഴിഞ്ഞ് എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ തീരുമാനങ്ങള്‍ സമയ ബന്ധിതമായി നടപ്പിലാക്കുവാനും അങ്ങേക്ക് കഴിയട്ടെ എന്ന ആശംസകളും... പ്രാര്ത്തനയും..."

2 comments:

Mohamed Salahudheen said...

പ്രാര്ഥനയോടെ

Adv. Muhammed Edakkudi said...

ഫൈസല്‍ കാലു മാറിയോന്നൊരു സംശയം...