Sunday, July 4, 2010

പൊതുയോഗവും പൊതുജനങ്ങളുടെ "യോഗ"വും..

.
കേരളത്തില്‍ പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍ ഹൈകോടതി നിരോധിച്ചു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഇക്കഴിഞ്ഞ ജൂണ്‍ മാസം 21ന്‌ സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി ഈ വിധി പ്രസ്താവിച്ചത്. ആലുവ റെയില്‍വേസ്റ്റേഷന്‍ സ്ക്വയറില്‍ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന പൊതുയോഗങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുന്നതിനാല്‍ സ്റ്റേഷന്‍സ്ക്വയറില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിനു അനുമതി നല്‍കുന്നത് തടയണം എന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

പോലിസ് നല്‍കിയ റിപോര്ടിലും ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ക്രമ സമാധാനപാലനത്തിന്നു വിഘാതമാവുന്നുണ്ടെന്ന പരാമര്‍ഷമായിരുന്നു ഉണ്ടായിരുന്നത് . കേസ് വിചാരണക്കെടുത്തപ്പോള്‍ ഗവണ്മെന്റിനു വേണ്ടി ഹാജരായ പ്ലീഡര്‍, സര്കാരിന്നു ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായമുണ്ടോയെന്ന കാര്യം കോടതിയെ അറിയിച്ചുമില്ല. അത് പോലെ സാധാരണഗതിയില്‍ സര്‍കാരിനെ ബാധിക്കുന്ന ഇത്തരം പൊതു താല്പര്യ ഹരജികള്‍ ഫയലില്‍ സ്വീകരിക്കുമ്പോള്‍ അഡ്വകറ്റ്ജനറല്‍ വിശധമായ മറുപടി പത്രിക തയാറാക്കാന്‍ സമയം ചോദിക്കാരുള്ളത് ഇത്തവണ ആവശ്യപ്പെട്ടിരുന്നുമില്ല.

അങ്ങിനെ ഗവേര്‍ന്മെന്റ്റ്‌ ഭാഗത്ത് നിന്നും ഇതിനെ എതിര്‍ക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അനുകൂലമായ പോലിസ് റിപ്പോര്‍ട്ട്‌ നല്‍കുകയുമാണ് ചെയ്തത്. അതായത് കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം റൂറല്‍ പോലിസ് സൂപ്രണ്ട് അഡ്വകറ്റ്ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ട്രാഫിക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുന്ടെന്നാണ് പറയുന്നത് . ഈ ഹരജിയുടെ പൊതുതാല്പര്യം അംഗീകരിച്ചു കൊണ്ട് ഹൈ കോടതി കേരളമൊന്നടങ്കം പൊതു നിരത്തുകളിലെ പൊതുയോഗം നിരോധിച്ചു കൊണ്ട് വിധിയിറക്കുകയും ചെയ്തു .

എന്നാല്‍ കോടതിയില്‍ ഈ ഹരജിയെ എതിര്‍ക്കാതിരുന്നവര്‍ ഇപ്പോള്‍ കോടതി വിധിയും വിധിച്ച ജഡ്ജിമാരെയും എതിര്‍ക്കുകയാണ് ചെയ്യുന്നത്. പൊതു നിരത്തുകളില്‍ പ്രകടനവും പൊതുയോഗവും നടത്തി ജഡ്ജിമാരെ ചീത്ത പറഞ്ഞും വെല്ലുവിളിച്ചുമാണ് ഭരണപക്ഷ നേതാക്കള്‍ ഈ കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷവും മറ്റു പാര്‍ട്ടികളും ഈ വിധിയെ അനുകൂലിക്കുന്നില്ലെങ്കിലും ഭരണപക്ഷ നേതാക്കളെ പോലെ ഒരു തുറന്ന പോരിന്നു അവര്‍ തയ്യാരാവുന്നില്ലെന്നു മാത്രം.

അതുപോലെ പൊതു നിരത്തുകളില്‍ പൊതുയോഗം നടത്തുന്നത് നിരോധിക്കുന്നത് ശരിയല്ല എന്നാണ് കേരളത്തിലെ മുതിര്‍ന്ന നിയമജ്ഞനായ ജസ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം. പാവപ്പെട്ടവന്നു പ്രതിഷേധിക്കാന്‍ പൊതു നിരത്തുകളും ഉപയോഗിക്കാമെന്നും അത് അനുവദിക്കേണ്ടതാണെന്നുമാണ് കൃഷ്ണയ്യരുടെ പക്ഷം. അതല്ലാതെ വലിയ വാടക കൊടുത്തു പ്രത്യേക സ്ഥലം കണ്ടെത്തണമെന്നത് തികച്ചും നടപ്പാക്കാനാവാത്തതാനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഹൈകോടതി നേതാക്കളുടെ രൂക്ഷമായ ഇത്തരം പ്രതികരണങ്ങളെ വിമര്‍ശിച്ചു. ഏത് വിധിയും വിമര്‍ശനവിധേയമാണെന്ന് സമ്മതിച്ച കോടതി പക്ഷെ വിധിക്കുന്ന ജഡ്ജിമാരെ വ്യക്തിപരമായി വിമര്‍ശിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതികരിച്ചത്. ഇത്തരം വിമര്‍ശനങ്ങളില്‍ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയാണ്‌ കോടതി യഥാര്‍ത്തത്തില്‍ എതിര്‍ത്തത്. അത് പോലെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ അഡ്വക്കേറ്റ്ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പൊതുനിരത്തില്‍ പൊതുയോഗം നടത്തരുതെന്ന കോടതി വിധിയെ മുഴുവനായും അന്ഗീകരിക്കുന്നില്ലെങ്കിലും അതിനെതിരെ ഭരണപക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളിലും അതില്‍ അവരുപയോഗിച്ച ഭാഷയിലും കോടതി നിലപാടിനോട് യോജിക്കുന്ന അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികള്‍. അങ്ങിനെ കേരളത്തിലെ രാഷ്ട്രീയ നേതുത്വത്തിനുംമാധ്യമങ്ങള്‍ക്കും കുറച്ചുകാലത്തേക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു കാരണം കിട്ടിയെന്നു മാത്രം.

ഈ കാര്യത്തിലെ നേതാക്കളുടെ ആവേശം കാണുമ്പോള്‍ കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം ഈ കോടതിവിധിയാണെന്ന് തോന്നിപോകുന്നു. പൊതു സ്ഥലങ്ങളില്‍ പൊതുയോഗം നടത്തിയില്ലെങ്കില്‍ കേരളം ഒന്നടങ്കം നശിച്ചു പോകും എന്ന രീതിയിലാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നതും.അതോടൊപ്പം നേരത്തെ തന്നെ പൊതു സ്ഥലങ്ങളില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്ഥലത്തെ പോലിസ് സ്റ്റേഷനില്‍ നിന്നും അനുമതി നേടിയതിനു ശേഷം മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഒറ്റയടിക്ക് കേരളത്തില്‍ ഒന്നടങ്കം ഹൈകോടതി ഇത്തരം ഒരു നിയമം കൊണ്ട് വരുന്നതിനു പകരം ആവശ്യസ്ഥലങ്ങളില്‍ അതതു പോലിസ് സ്റെഷനുകളില്‍ നിന്നും അനുമതി നിഷേധിക്കുന്ന രീതി കൊണ്ടുവന്നാലും മതിയായിരുന്നു.

എന്നാല്‍ വില വര്ദ്ധനവുകളില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തില്‍, അത് പെട്രോളായാലും, പാലായാലും, മറ്റു നിത്യോപയോഗസാധനങ്ങളായാലും, സത്യത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണോ ഇത് എന്നു ചിന്തിക്കേണ്ടത് കേരളത്തിലെ സാധാരണക്കാരനായ പൊതുജനമാണ്.

കഴിഞ്ഞ ആഴ്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. അതോടൊപ്പം ഇനി വില നിര്‍ണ്ണയിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കികൊണ്ട് ഈ ആഘാതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്രഭരണകൂടം. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനനുസരിച്ചു ഒരു ഉപഭോഗസംസ്ഥാനമായ കേരളത്തില്‍ ഉപ്പുമുതല്‍കര്‍പ്പൂരം വരെ വില വര്‍ദ്ധനവുണ്ടാകും എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യവുമാണ്.

പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ്‌ കേന്ദ്ര സര്‍കാരിന്റെ സമ്മാനമായിരുന്നെങ്കില്‍ അതിനുമുമ്പ് തന്നെ പാല്‍ വില വര്‍ദ്ധിപ്പിച്ചു കൊണ്ട് കേരള സര്കാരും പൊതുജനങ്ങള്‍ക്കു അത്യാവശ്യം സന്തോഷം നല്‍കിയതാണ്. അതോടൊപ്പം പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ തന്നെ കേരളത്തില്‍ ഹര്‍ത്താലും സങ്കടിപ്പിച്ചിരുന്നു കേരളത്തിലെ ഭരണപക്ഷമായ ഇടതു പക്ഷം. അതോടൊപ്പം വീണ്ടും ഒരു ഓള്‍ ഇന്ത്യ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട് ഇടതു പക്ഷം കൂടെ ബി ജെ പിയും.

ജൂലൈ അഞ്ചാം തീയതി നടക്കുന്ന പ്രസ്തുത ഹര്‍ത്താലില്‍ നിന്നും ഇടതു പക്ഷത്തിന്റെ ഒരു ശക്തി കേന്ദ്രമായ ത്രിപുരയെ ഒഴിവാക്കിയിടുണ്ട് ഇടതു പക്ഷം. കാരണമായി പറഞ്ഞിരിക്കുന്നത് ഈ പേരില്‍ അവിടെ നേരത്തെ തന്നെ ഒരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ടാണ് അവിടെ ആ ദിവസം ഹര്‍ത്താല്‍ ഇല്ലാത്തത് എന്നാണ് . അപ്പോള്‍ ന്യായമായും ഉണ്ടാവുന്ന ഒരു സംശയം കേരളത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന ഹര്‍ത്താല്‍ / പണിമുടക്ക്‌ എന്തിന്റെ പേരിലായിരുന്നു എന്നാണ്.

ഏത് വില വര്‍ദ്ധനവുമായി ബന്ധപ്പെട്ടും എപ്പൊഴും കേരളം കേന്ദ്രത്തെയും കേന്ദ്രം കേരളത്തെയും കുറ്റപ്പെടുത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് വരെ ഈ ഹര്‍ത്താലുകള്‍ കൊണ്ട് ഏതെങ്കിലും ഒരു സാധനത്തിന്റെ വിലവര്‍ദ്ധനവ്‌ പിന്‍വലിക്കപ്പെടുകയോ അല്ലെങ്കില്‍ വര്‍ദ്ധിച്ച വിലയില്‍ നിന്നും കുറവ് സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് അതിലും വലിയ ഒരു സത്യമായി നിലകൊള്ളുന്നു. അപ്പോള്‍ പിന്നെ എന്തിനാണ് ഇങ്ങിനെയൊരു ഹര്‍ത്താല്‍ എന്നു ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവസരം സാധാരണക്കാരനായ മലയാളിക്ക് തന്നെ നല്‍കുന്നു. ഇത്തരം എല്ലാ പ്രശ്നങ്ങളിലും വേട്ടക്കാരനോടോപ്പവും ഇരയോടോപ്പവും ഒരേ രീതിയില്‍ സഹകരിക്കുന്നവര്‍ ഒരേ ആളുകള്‍ തന്നെയെന്നത് വളരെ ശ്രദ്ധയോടെ കാണേണ്ട കാര്യമാണ്.

വാല്‍ കഷണം:

പിന്നെ കോടതി വിധികളുടെ കാര്യം: കേരളത്തില്‍ ഹൈക്കോടതി നിരോധിച്ചത് പലതുമുണ്ട്. ഒറ്റനമ്പര്‍ ലോട്ടറി മുതല്‍ പൊതുസ്ഥലങ്ങളിലെ പുകവലി, സീറ്റ് ബെല്ട്ടില്ലാത്ത യാത്ര, എന്തിനു പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് വരെ .... എന്നിറ്റു എന്തു സംഭവിച്ചു.... പോലീസുകാര്‍ കുറെ കാശുണ്ടാക്കി... അത്ര തന്നെ.

ഇതെല്ലാം അനുഭവിക്കുക എന്നതാണ് ഓരോ പൊതു ജനത്തിന്റെയും "യോഗം". ശരിക്കും ഇത് തന്നെയാണ് "യോഗം" അല്ലാതെ പാര്‍ടി മീറ്റിങ്ങുകളല്ല എന്നതും ലോകജനതയില്‍ ഏറ്റവും ബുദ്ധിമാനായ മലയാളിക്ക് അറിയാതിരിക്കില്ല. ഇതെല്ലാം അറിയാമെങ്കിലും വീണ്ടും വീണ്ടും ഇതൊക്കെ അനുഭവിക്കാനുള്ള യോഗം ഇനിയും നമുക്കൊക്കെയുണ്ടാവട്ടെ എന്ന ആശംസയോടെ..
.