Friday, June 25, 2010

മലയാളി തമിഴന്റെ അടുത്ത് നിന്നും പഠിക്കേണ്ടതും... പഠിച്ചതും...

.
ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനം കോയമ്പത്തൂരില്‍ തുടങ്ങി. ജൂണ്‍ 23 മുതല്‍ 27 വരെ നടക്കുന്ന സമ്മേളനം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. അവിനാശി റോഡിലുള്ള കൊഡിസ്സിയ വ്യാപാര കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന 4.40 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തല്‍ സമ്മേളനത്തിനെത്തുന്ന 50,000 പേര്‍ക്ക് ഇരിപ്പിടമൊരുക്കും. 4000 നിരീക്ഷകരും ഗവേഷണ പ്രബകര്‍ത്താക്കളും തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച ശേഷമുള്ള ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കും. 2004 ല്‍ ആണ് തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ചത്. 1966 ല്‍ ക്വാലാലംപൂരില്‍ ആയിരുന്നു ആദ്യത്തെ തമിഴ് ഭാഷാ സമ്മേളനം നടന്നത്. പിന്നീട് 78 ല്‍ ചെന്നെയിലും, അതിന്നു ശേഷം പാരീസ് ജാഫ്ന,മധുര, ക്വാലാലംപൂര്‍, മൌരീഷ്യസ്, അവസാനം 95 ല്‍ തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളിലും തമിഴ് സമ്മേളനങ്ങള്‍ നടന്നു. അങ്ങിനെ നോക്കുമ്പോള്‍ ലോക ക്ലാസ്സിക്കല്‍ ഭാഷാ പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ സമ്മേളനമാനിപ്പോള്‍ നടക്കുന്നത്.

നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷു സര്‍കാരിന്റെ മുമ്പില്‍ ക്ലാസ്സികല്‍ ഭാഷാ പദവിക്ക് വേണ്ടി ആവശ്യപ്പെട്ടു തുടങ്ങിയ ശ്രമമാണ് രണ്ടായിരത്തി നാലില്‍ തമിഴ് സമൂഹം വിജയം കണ്ടത്. അന്ന് അറബി, സംസ്കൃതം, പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ക്ക് മാത്രമായിരുന്നു ക്ലാസ്സിക് പടവിയുണ്ടായിരുന്നത് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്. മലയാളമടക്കം പല പ്രാദേശിക ഭാഷകളും ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ ആണു ഈ ഒരു ലോക ഭാഷാ സമ്മേളനം തമിഴ് ജനത നടത്തുന്നത് എന്നും എന്നും അറിയേണ്ടതുണ്ട്. അതെ പോലെ കോടികളാണ് തമിഴ്നാട് ഈ ഒരു ഭാഷ സമ്മേളനത്തിന്റെ പേരില്‍ തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിന്നും വേണ്ടി ചിലവഴിക്കുന്നത്.

നാല്പത്തി ഒമ്പത് രാജ്യങ്ങളില്‍ നിന്നും ആയിരത്തിലധികം പ്രതിനിധികളാണ് തമിഴ് ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനെത്തുന്നതും.ഇതിനു പുറമേ സാംസ്കാരിക പരിപാടികളും പൌരാണിക തമിഴ് സംസ്കൃതിയുടെ പ്രദര്‍ശനവും, ആയിരക്കണക്കിന് കലാകാരന്‍മാര്‍ അണിനിരക്കുന്ന ഘോഷയാത്രയും തുടങ്ങി വളരെ വിപുലവും പൊതു ജന പങ്കാളിത്തം ഉറപ്പിക്കുന്നതുമായ വിവിധ പരിപാടികളാണ് ഈ ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനത്തിന്റെ ഭാഗമായി സങ്കടിപ്പിക്കുന്നത്. ലോക പ്രശസ്ത സംഗീതജനനായ എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴ് സാഹിത്യകാരനുമായ കലൈഞ്ജര്‍ എം കരുണാനിധിയുടെ വരികള്‍ ആണു ഈ സമ്മേളനത്തിന്റെ അവതരണ ഗാനം എന്നതും ശ്രദ്ധേയമാണ്.

മഹത്തായ ഭൂതകാലത്തിന്റെ ഉള്‍തുടിപ്പുകള്‍ കാത്തു സൂക്ഷിക്കുന്നതോടൊപ്പം വര്ത്തമാനത്തിന്നു വേണ്ടിയും ഭാവിക്ക് വേണ്ടിയുമുള്ള പല കാര്യങ്ങളും ഈ ഒരു സമ്മേളനത്തില്‍ തമിഴ്നാട് മുമ്പോട്ട്‌ വെക്കുന്നുണ്ട്.സമ്മേളനത്തോടനുബന്ധിച്ചു തന്നെ തമിഴ് ഇന്റര്‍നെറ്റ്‌ സമ്മേളനവും സങ്കടിപ്പിക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഭാഷയെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ധേഷതോടെയാണ് ഈ ഇന്റര്‍നെറ്റ്‌ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെന്നൈ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ കടകളുടെയും ബോര്‍ഡുകള്‍ തമിഴിലും എഴുതണം എന്ന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്.അത്തെ പോലെ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന അമ്പതിലധികം റോഡുകള്‍ക്കും അവയുടെ ഇംഗ്ലീഷ് പേരുകള്‍ തമിഴിലേക്ക് മാറ്റാനുള്ള തീരുമാനവും നടപ്പില്‍ വരുത്തുന്നുണ്ട്.

അണ്ണാ സര്‍വകലാശാലയിലെ എന്ജിനീരിംഗ് അടക്കം പല കോര്സുകളും തമിഴ് മീഡിയത്തില്‍ തുടങ്ങാനുള്ള തീരുമാനവും ഇതോടൊപ്പം നടക്കുന്നു. ഇങ്ങിനെ തമിഴ് ഭാഷ എന്നത് ഓരോ തമിഴന്റെയും ഉള്ളില്‍ ഒരു അഭിമാനമായി ജ്വലിപ്പിക്കാനും ആ ഭാഷ എന്നെന്നും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളാണ് തമിഴ്നാട് സര്‍കാരിന്റെ ഭാഗത്ത് നിന്നും വിശിഷ്യാ മുഖ്യമന്ത്രി എം കരുണാനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നതും.

ഇവിടെയാണ്‌ നമ്മള്‍ മലയാളികളുടെ ഭാഷാസ്നേഹവും ഭാഷാ സംസ്കാരവും ഒന്ന് പരിശോധിക്കേണ്ടതും. മലയാള ഭാഷയ്ക്ക്‌ ക്ലാസ്സികല്‍ പദവി വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകത്ത് മലയാളിയുള്ളിടത്തൊക്കെ മലയാളഭാഷ പഠനം എന്ന ലകഷ്യത്തോടെ തുടങ്ങിയ മലയാളം മിഷന്‍ ഉദ്ഘാടനം കഴിഞ്ഞോ എന്നു ചോദിച്ചാല്‍ കഴിഞ്ഞു എന്നല്ലാതെ വേറെ ഒന്നും ഇന്ന് വരെ സംഭവിച്ചിട്ടുമില്ല.അതിനായി ബജറ്റില്‍ വകയിരുത്തിയ കോടികള്‍ എവിടെപ്പോയ് എന്നും ആര്‍ക്കുമറിയില്ല. അത് പോലെ എന്ജിനീരിംഗ് എന്നല്ല എല്‍ കെ ജി മുതല്‍ മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍ക്ക് മാത്രം വിദ്യാര്‍ത്തികളെ ചേര്‍ക്കുകയും മലയാളം മീഡിയം ഗവര്‍ന്മെന്റ് സ്കൂളുകളില്‍ പോലും ഇന്ഗ്ലിഷ് മീഡിയം എന്ന അവസ്ഥ വരുത്തുകയുമാണ് മലയാളി ചെയ്യുന്നത്.

മലയാളം നന്നായി എഴുതാനും വായിക്കാനും, എന്തിന് സംസാരിക്കാന്‍ പോലും പുതു തലമുറയിലെ എത്ര മലയാളികള്‍ക്ക് അറിയാം എന്നത് ഈ അവസരത്തില്‍ ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യവുമാണ്. എന്‍റെ മക്കള്‍ക്ക്‌ മലയാളം അറിയില്ല എന്നു അഭിമാനത്തോടെ പറയുന്ന മലയാളിക്ക് എന്തു ക്ലാസ്സിക്കല്‍ മലയാളം എന്തു ലോക ഭാഷാ സമ്മേളനം??

മുമ്പ് പാണ്ടി എന്നും അണ്ണാച്ചി എന്നും പുച്ഛത്തോടെ തമിഴെനെ വിളിച്ച മലയാളി അവന്റെ ഭാഷാ സ്നേഹത്തെയും സംസ്കാരത്തെയും ആദരവോടെ കാണേണ്ട സമയമാണിത്. ഇങ്ങിനെ പലതും തമിഴനില്‍ നിന്നും മലയാളിക്ക് പഠിക്കാനുമുണ്ട്. അതേസമയം മലയാളി ആവശ്യമില്ലാത്ത പലതും തമിഴറെ അടുത്ത് നിന്നും പഠിച്ചിട്ടുണ്ട് . അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മലയാള സിനിമയില്‍ അടുത്തകാലത്തായി സംഭവിക്കുന്ന ഫാന്‍സ്‌ അസോസിയേഷന്‍ കോപ്രായങ്ങള്‍.

മലയാള സിനിമ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിന്നും മാറി ഫാന്‍സ്‌ അസ്സോസിയെഷന്നു വേണ്ടിയുള്ള വെറും തറ സിനിമകളായി മാറിയിരിക്കുകയാണിന്ന്. സാധാരണ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കോപ്രായങ്ങളും അവതരണങ്ങളും കൊണ്ട് സമ്പന്നമായ ഇന്നത്തെ മലയാള സിനിമ പഴയ തമിഴ് സിനിമയുടെ നിലവാരത്തില്‍ നിന്നും താഴോട്ടു പോയിരിക്കുന്നു എന്നു പറയേണ്ടി വരും. അതേപോലെ സിനിമാ റിലീസ് ദിവസങ്ങളില്‍ ഫാന്‍സ്‌ അസോസിയേഷന്‍ കാണിക്കുന്ന കോപ്രായങ്ങളും മുമ്പ് പാണ്ടികളുടെ കളികള്‍ എന്നു പറഞ്ഞു പരിഹസിച്ചവരായിരുന്നു ഞങ്ങള്‍ മലയാളികള്‍.

അതുപോലെ കഴിഞ്ഞ ആഴ്ചകളില്‍ ഒന്നില്‍ കേരളത്തിലെ ഒരു നേതാവിന്റെ അറസ്റ്റിനെ എതിര്‍ക്കാന്‍ അണികള്‍ നടത്തിയ ആത്മാഹുതി ശ്രമവും മലയാളി പഠിച്ചത് വ്യക്തി പൂജയിലധിഷ്ടിതമായ തമിഴ് രാഷ്ട്രീയ ശൈലിയില്‍ നിന്നും തന്നെയാണ്. നേരത്തെ തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ നേതാക്കന്മാരുടെ മരണങ്ങളിലും അറസ്റ്റുകളിലും വേദനയും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ ആത്മാഹുതി നടത്തുമ്പോള്‍ അതിനെ പുച്ച്ച ഭാവത്തോടെ നോക്കി കണ്ടിരുന്ന മലയാളി ഇന്ന് അത്തരം ബുദ്ധിയില്ലായ്മയും പ്രകടനാത്മകതയും സ്വന്തം പ്രവര്‍ത്തനങ്ങളായി ഏറ്റെടുക്കുകയാണ്. ഇങ്ങിനെ തമിഴന്‍ ഒഴിവാക്കുന്ന വൃത്തികേടുകള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി അവരുടെ പ്രവര്‍ത്തനങ്ങളിലെ നല്ല വശങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്.

വാല്‍ക്കഷണം:
നേരത്തെ ഇവിടെ കമ്പനി താമസസ്ഥലത്ത് ഞങ്ങളുടെ റൂമില്‍ മൂന്നു പേരില്‍ ഞങ്ങള്‍ രണ്ടു മലയാളികളും ഒരാള്‍ തമിഴനുമായിരുന്നു. പക്ഷെ തമിഴ് നാട്ടുകാരനായ സുഹൃത്ത് നല്ല വെളുത്തു വെള്ളാരംകണ്ണൊക്കെയുള്ള സുന്ദരനും ഞങ്ങള്‍ രണ്ടു മലയാളികള്‍ സാമാന്യം കരുത്തവരുമായിരുന്നു. അത് കൊണ്ട് തന്നെ മലയാളിയായ എന്‍റെ കൂട്ടുകാരന്‍ എന്നും തമാശയായി പറയും:" അവന്‍ തമിഴനാനെന്നു ആരോടും പറയണ്ട കേട്ടോ. കാരണം അവനെയും ഞങ്ങളെയും കണ്ടാല്‍ ഞങ്ങള്‍ തമിഴ് നാട്ടുകാരും അവന്‍ മലയാളിയുമാനെന്നു എല്ലാവരും കരുതും ". എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരുതുന്നത് എല്ലാരും അങ്ങിനെ തന്നെ കരുതിക്കോട്ടെ എന്നാണ്. തമിഴന്റെ ശരീര സൌന്ദര്യം കൊണ്ട് മാത്രമല്ല സ്വഭാവവും സംസ്കാരവും കൊണ്ട്.
.

Sunday, June 20, 2010

മഹാരാജയ്ക്ക് ഒരു വലിയ നമസ്കാരം..

.
ഈയടുത്ത കാലത്തായി ഇന്ത്യന്‍ വിമാന കമ്പനികളും അധികൃതരും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ എന്നും ഒരു ഭീകര മുഖമാണ് മാധ്യമങ്ങളില്‍ അവയ്ക്കുണ്ടാവാരുള്ളതും. വിമാനങ്ങളുടെ സമയം തെറ്റിയുള്ള പറക്കലുകളും അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനയും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റവും മറ്റുമായിരുന്നു എന്നും വാര്ത്തയാകാരുള്ളതും.

പ്രത്യേകിച്ച് സാധാരണക്കാരായ പ്രവാസികള്‍ക്ക് അവരുടെ വേദനയിലും ദുരിതത്തിലും ഒരു കൈതാങ്ങാവുന്നതിന്നു പകരം അവന്റെ ദുരിതമെന്ന എരിതീയിലേക്ക് വീണ്ടും വീണ്ടും എണ്ണയൊഴിച്ച്ചു ആളികത്തിക്കുകയും ആ തീയില്‍ വെന്തുരുകുമ്പോള്‍ അതിന്റെ രുചി ആസ്വദിക്കാന്‍ പരന്നിരങ്ങുകയും ചെയ്യുന്ന ശവംതീനികള്‍ ആയാണ് വാര്‍ത്താ മാധ്യമങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടാരുള്ളത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മുഖമാണ് കഴിഞ്ഞ ദിവസം ദുബായില്‍ വെച്ചു ചേര്‍ന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം കാണാനായത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവാസിയാത്രികര്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വേദനകള്‍ക്കും ഒരു സാന്ത്വന സ്പര്‍ശം തന്നെയായിരുന്നു ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍. എയര്‍ ഇന്ത്യ ചെയര്‍മാനും എം ഡി യുമായ അരവിന്ദ് ജാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അബൂദാബി ചേമ്പര്‍ ഓഫ് കോമ്മെര്‍സ് ഡയരക്ടരുമായ പത്മശ്രീ എം എ യൂസുഫലിയും എയര്‍ ഇന്ത്യയുടെ ഗള്‍ഫ്‌ മേഘലയിലെ വിവിധ കണ്ട്രി മാനെജര്മാരുമാണ് പങ്കെടുത്തത്.

ജൂലൈ മാസം നടക്കേണ്ടിയിരുന്ന പ്രസ്തുത യോഗം നേരത്തെ തന്നെ നടത്താനും സാധാരണക്കാരായ പ്രവാസികളുടെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനും പത്മശ്രീ എം എ യൂസഫലിയാണ് പ്രധാന പങ്കു വഹിച്ചത് എന്നതും ശ്രദ്ധേയമാണ്. പ്രസ്തുത യോഗത്തിലെ ഓരോ തീരുമാനങ്ങളും ഒരേ സമയം എയര്‍ ഇന്ത്യയുടെ "ഉടമയും അടിമയു"മായ ഓരോ പ്രവാസിയാത്രക്കാരനും വളരെയേറെ ആശ്വാസവും ശുഭാപ്തി വിശ്വാസവുമായിരിക്കുകയാണ്.

ഈ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവനന്തപുരത്തും ദുബായിലും എയര്‍ ഇന്ത്യയുടെ ഓരോ ടെക്നിക്കല്‍ ഹബ് തുടങ്ങും എന്നത്. എന്നും ടെക്നിക്കല്‍ പ്രശ്നങ്ങള്‍ കാരണം വിമാനം മണിക്കൂറുകളോളം വൈകുന്നതിനു ശാശ്വത പരിഹാരമാകും ഈ ടെക്നിക്കല്‍ ഹബുകള്‍ എന്ന്നാണ് കരുതപ്പെടുന്നത്. ഇന്ന് ഗള്‍ഫിലെ ഏതെങ്കിലും ഒരു എയര്‍ പോര്‍ട്ടില്‍ വച്ച് ഒരു വിമാനത്തിനു എന്തെങ്കിലും ഒരു ടെക്നിക്കല്‍ പ്രശ്നമുണ്ടായാല്‍ മുംബയില്‍ നിന്നും സാങ്കേതിക വിദഗ്ദരേയും യന്ത്രഭാഗങ്ങളെയും കൊണ്ട് വന്നു റിപേര്‍ ചെയ്യുക എന്നത് മാത്രമാണ് ഒരേയൊരു പരിഹാരമാര്‍ഗ്ഗം. വിമാനങ്ങള്‍ മണിക്കൂറുകളും ദിവസങ്ങളും വൈകുന്നതിന്റെ പ്രധാനകാരണവും ഈ അശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനം തന്നെയായിരുന്നു.

ജൂലൈ മാസം പകുതിയോടെ പുതുതായി ആരംഭിക്കുന്ന ഈ ഹബുകളില്‍ സാങ്കേതിക വിദഗ്ദരും യന്ത്ര ഭാഗങ്ങളും ഉണ്ടാവും എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വലിയ ഒരു അളവോടെ പരിഹരിക്കപ്പെടും എന്ന് തീര്‍ച്ചയാണ്. അതോടൊപ്പം കോഴിക്കോടും ദുബായിലും സ്റ്റാന്റ് ബൈ വിമാനങ്ങള്‍ എന്ന ഉറപ്പും പാലിക്കപ്പെട്ടാല്‍ എയര്‍ ഇന്ത്യയുടെ പേരില്‍ ഉള്ള ഏറ്റവും വലിയ ആരോപണം ശാശ്വതമായി പരിഹരിക്കപ്പെടും എന്നും വിശ്വസിക്കാം.

മംഗലാപുരം ദുരന്തം അടക്കം കഴിഞ്ഞ പല അവസരങ്ങളിലും മാധ്യമ പ്രവര്ത്തകര്‍ക്കടക്കം ആര്‍ക്കും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറാവുന്നില്ല എന്നതായിരുന്നു മറ്റൊരു വലിയ ആരോപണം. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ തിരുവനന്തപുരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ ആരംഭിക്കും എന്നതും ഈ യോഗ തീരുമാനങ്ങളില്‍ ഒന്നാണ്. എയര്‍ ഇന്ത്യയെ സംബന്ധിക്കുന്ന ഇതു വിവരങ്ങളും ആര്‍ക്കും എപ്പോളും ഈ കോള്‍ സെന്റെറില്‍ നിന്നും അറിയാനാവും.

ഇതിനേക്കാള്‍ പ്രവാസികളെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനമാണ് ഗള്‍ഫ്‌ സെക്റെരിലുള്ള മുഴുവന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും എന്നത്. വിമാന ജീവനക്കാരുടെ പെരുമാറ്റദൂഷ്യങ്ങളെ കുറിച്ചുള്ള പരാതിയുടെ ഭാണ്ടമായിരുന്നു ഓരോ പ്രവാസിയാത്രികനും തന്റെ യാത്രകളില്‍ കൊണ്ട് വന്നിരുന്ന ഏറ്റവും ഭാരമേറിയ ലഗേജ്. യൂറോപ്പ് പോലുള്ള സെക്ടരുകളില്‍ സ്തുത്യര്‍ഹമായ സര്‍വീസ് നല്‍കുന്ന എയര്‍ ഇന്ത്യ അതിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ ഗള്‍ഫ്‌ സെക്ടരുകളില്‍ ഏറ്റവും മോശം സര്‍വീസ് ആണ് നല്‍കുന്നത് എന്നതാണ് സത്യം. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം 3500 കോടിയിലധികമാണ്‌ എയര്‍ ഇന്ത്യ ഗള്‍ഫ്‌ സെക്ടറില്‍ നിന്നും നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.

എയര്‍ ഇന്ത്യ ചെയര്‍മാന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഗള്‍ഫ്‌ ഇന്ത്യ സെക്ടറില്‍ യാത്രചെയ്തവരുടെ എണ്ണം നാല്പത്തി ഒന്ന് ലക്ഷത്തില്‍ കൂടുതല്‍ വരും. വരുമാനം നേരത്തെ സൂചിപ്പിച്ചതുപോലെ മൂവായിരത്തി അഞ്ഞൂറ് കോടിയിലധികവും . കൃത്യം പറഞ്ഞാല്‍ 3525 കോടി രൂപ!!. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനുമായി ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക്‌ ഒരാഴ്ചയില്‍ 317 സര്‍വീസുകളാണ് ഉള്ളത്. എയര്‍ ഇന്ത്യയുടെ നൂറ്റി എഴുപത്തഞ്ചു സര്‍വീസുകളില്‍ 34100 സീറ്റുകളും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ നൂറ്റി നാല്പത്തി രണ്ടു സര്‍വീസുകളിലായി 26300 സീറ്റുകളും ആണുള്ളത്.

ഇങ്ങിനെ നോക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രധാന കറവ പശുവായ ഈ സെക്ടരിലെക്കുള്ള ജീവനക്കാരില്‍ നിന്നും കന്നുകാലി ക്ലാസ്സിന്റെ സര്‍വീസ് മാത്രമാണ് യാത്രികര്‍ അനുഭവിച്ചു കൊണ്ടിരുന്നത്എന്നു പറയേണ്ടി വരും. ഇതില്‍ പെട്ടെന്ന് ഒരു സുപ്രഭാതം കൊണ്ട് മാറ്റം വരുമെന്ന് ആരും കരുതുന്നില്ല. പക്ഷെ ഇത് മനസ്സിലാക്കാനും അതിന്നു ഒരു മാറ്റം ഉണ്ടാവണമെന്ന് തീരുമാനം എടുക്കാനും ഡയറക്ടര്‍ ബോര്‍ഡ് തയാറായി എന്നതാണ് പ്രവാസികളെ ഇന്ന് സന്തോഷിപ്പിക്കുന്നതും.

മംഗലാപുരം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും മുഴുവന്‍ നഷ്ടപരിഹാരം നല്‍കാനായി എന്നതും, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്കായി ഒരു ട്രസ്റ്റ് തുടങ്ങുന്നു എന്നതും. കഴിഞ്ഞ കാലങ്ങളില്‍ എയര്‍ ഇന്ത്യയില്‍ നിന്നും അനുഭവിക്കേണ്ടി വന്ന വേദനകള്‍ക്ക് ചെയര്‍മാന്‍ തന്നെ മാപ്പ് പറഞ്ഞു എന്നതും എയര്‍ ഇന്ത്യയുടെ മഹാരാജാവിനെ വീണ്ടും സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ യാത്രകാര്‍ക്കുണ്ടായ വേദനകളും യാതനകളും വെറുപ്പും എല്ലാമെല്ലാം ഉപേക്ഷിച്ചു ഈ മഹാരാജാവിനെ നെഞ്ചോടു ചേര്‍ക്കാന്‍ ഈ തീരുമാനങ്ങള്‍ ഒരു കാരണമാവട്ടെ എന്നു ആശംസിക്കുന്നു. അതോടൊപ്പം തന്നെ ഈ തീരുമാനങ്ങള്‍ എല്ലാം നടപ്പിലാവട്ടെ എന്നും...

വാല്‍ക്കഷണം.

എയര്‍ ഇന്ത്യയുടെ ഈ തീരുമാനങ്ങല്‍ക്കെല്ലാം കാരണക്കാരനായി മാറിയ എയര്‍ ഇന്ത്യ ഡയറക്ടര്‍ കൂടിയായ എം എ യുസഫലിയോടു ഹൃദയപൂര്‍വ്വം: " പ്രവാസിക്ക് വേണ്ടി സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും ഒരു പ്രവാസി തന്നെയുണ്ടായി എന്നതില്‍ പ്രവാസികള്‍ മുഴുവന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു ഈ വലിയ സ്നേഹ നമസ്കാരം. അന്ഗീകാരവും അധികാരവും അര്‍ഹമായ കരങ്ങളില്‍ എത്തിചേരുമ്പോള്‍ അതിന്റെ നേട്ടം സമൂഹത്തിനു ഉണ്ടാവും എന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞു കഴിഞ്ഞ് എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ തീരുമാനങ്ങള്‍ സമയ ബന്ധിതമായി നടപ്പിലാക്കുവാനും അങ്ങേക്ക് കഴിയട്ടെ എന്ന ആശംസകളും... പ്രാര്ത്തനയും..."

Sunday, June 13, 2010

ഒരു ക്ഷമാപണം...


പ്രിയരേ....

എന്‍ എ എം അലുംനിയുടെ നിംഗ് കമ്മ്യൂണിറ്റി ആയ http://namcollege.ning.com/ ല് നിന്നും നല്ല ഒരു പോസ്റ്റ്‌ എന്ന രീതിയില്‍ "ലങ്കോട്ടിമുക്ക്" എന്ന ഒരു കഥ ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു.. പക്ഷെ പ്രസ്തുത രചന ഒരു മോഷണം ആണെന്ന് കണ്ടെത്തിയതിനാല്‍ (ഈ കഥയുടെ ഒറിജിനല്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം ) അത് ഇവിടെ നിന്നും നീക്കം ചെയ്യുകയും ആ മോഷണം അറിയിച്ച ബഹുമാന്യ വായനക്കാരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുകയും ചെയ്യുന്നു.. എന്‍ എ എം കോളേജ് പൂര്‍വ്വ വിദ്യാര്ത്തികളുടെ പ്രത്യേക ശ്രദ്ധക്ക് ദയവു ചെയ്തു ഇത്തരം മോഷണം നടത്താതിരിക്കുക.. ഇത് ഈ ബ്ലോഗിന്ന് മാത്രമല്ല ഈ ഒരു ബ്ലോഗിന്റെയും കമ്മുനിടിയുടെയുടെയും പിറകില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പേരു ദോഷം വരുത്തിവെക്കുംഈ ഒരു പോസ്റ്റിനു പിറകിലെ മോഷണം അറിയിച്ചു തന്ന മുഴുവന്‍ ആളുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

സ്നേഹപൂര്‍വ്വം

മോഡറേറ്റര്‍
ശ്വാസം.

.

Saturday, June 12, 2010

പെയ്തൊഴിഞ്ഞ വസന്തം



ഒരോര്‍മ തെറ്റുപോലെ കാലത്തിനു-

സംഭവിച്ച പിഴവുകളുടെ ബാകിപത്രമായിരുന്നു-

പ്രകൃതിയുടെ പകപോക്കലുകള്‍....

പച്ചയായ ജീവിതങ്ങള്‍ എടുത്തെറിയപ്പെട്ട ആ-

കറുത്ത ദിനത്തിന് ഒരു സടിസ്ടിന്റെ ഭാവമായിരുന്നു....

പെയ്തൊഴിഞ്ഞ കാര്‍മേഖങ്ങള്‍ പക്ഷെ -

ജീവനുള്ള മനസുകളില്‍ കാര്‍ മേഖങ്ങള്‍ -

പച്ച കുത്തുകയായിരുന്നു....

അതൊരു പക പോക്കലായിരുന്ന്നുവോ?......

അതു... പ്രകൃതിയുടെ കുസൃതിയോ....?

Friday, June 11, 2010

world cup starts today.......

വന്യജീവികളുടെയും ലോകകപ്പ്‌


തെരുവിലെ അദ്ഭുതപ്രകടനങ്ങള്‍


മറഡോണയുടെ 'ദൈവത്തിന്റെ കൈ'


സിദാന്റെ പ്രസിദ്ധമായ തലയ്ക്കിടി

Thursday, June 10, 2010

കേരളത്തിന്റെ പനിയും..... കൊതുകിന്റെ രാഷ്ട്രീയവും..

.
കേരളത്തില്‍ മഴ ശക്തമാവാന്‍ തുടങ്ങുന്നതേ ഉള്ളൂ. വരും ദിവസങ്ങളില്‍ മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. എന്നാല്‍ മഴ തുടങ്ങും മുമ്പേ തന്നെ കേരളം പനി പിടിച്ചും പനി പേടിച്ചും വിറക്കാന്‍ തുടങ്ങി.

ഓരോ ദിവസവും ആയിരക്കണക്കിനാണ് കേരളത്തില്‍ പനി ബാധിച്ചു ചികിത്സക്കെത്തുന്നവര്‍.പനി മരണങ്ങളും സംഭവിച്ചു തുടങ്ങി.ദിവസങ്ങള്‍ കഴിയുന്തോറും ഈ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ്‌ ഉണ്ടാവും എന്നാണ് കരുതപ്പെടുന്നതും.

ജില്ല തിരിച്ചും തരം തിരിച്ചുമുള്ള പനിക്കണക്കുകളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കകം ഇരുപതിലധികം എച് 1 എന്‍ 1 പനി സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും അധികം എച് 1 എന്‍ 1 പടരുന്ന സംസ്ഥാനമായാണ് കേരളത്തെ കേന്ദ്ര ആരോഗ്യ വകുപ്പ് കാണിക്കുന്നതും.

ഓരോ പനിക്കാലത്തും പുതിയ പുതിയ വാക്കുകള്‍ പനിപ്പേരുകളായി കേരളം പഠിക്കുന്നുണ്ട് എന്നതാണ് ഇത് കൊണ്ടുള്ള ഒരേയൊരു നേട്ടം. ഡെങ്കി പനി, എലിപ്പനി, പന്നിപനി എന്നിങ്ങനെ ലോകത്തുള്ള സകലമാന മൃഗങ്ങളുടെയും പേരില്‍ പനി കണ്ടു പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതല്ലാതെ ചികുന്‍ ഗുനിയ പോലുള്ള പനികളും മലയാളിക്ക് സുപരിചിതമാണ്. എന്നെ പോലുള്ള ചില വിവര ടോഷികള്‍ ആദ്യം ഇതിനെ "ചിക്കന്‍" ഗുനിയ എന്നും, ഇതിന്നു ചിക്കന്‍ അഥവാ കോഴിയുമായി ബന്ധമുണ്ടെന്നും കരുതി കുറച്ചു കാലമെങ്കിലും ചിക്കനോടും വിരോധം കാണിച്ചിരുന്നു.

പക്ഷെ ഇപ്പോള്‍ ചികുന്‍ ഗുനിയ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും സന്ധികളില്‍ വേദന തോന്നുന്നുണ്ടാവും.കഴിഞ്ഞ മഴക്കാലത്ത് വന്ന ചികുന്‍ ഗുനിയയുടെ വേദന പലര്‍ക്കും ഇപ്പോള്‍ മാറിതുടങ്ങിയതെ ഉള്ളൂ .

മഴയെത്തും മുമ്പേ പനിയെത്തിയതിനാല്‍ ഈ പനിയൊരു ജലജന്യ രോഗമല്ല എന്നത് വ്യക്തമാണ്. ജലജന്യമല്ല എന്നത് കൊണ്ട് തന്നെ ഈ പകര്‍ച്ച വ്യാധികള്‍ എങ്ങിനെയുണ്ടാവുന്നു എന്നും എങ്ങിനെ പടരുന്നു എന്നതും നാം ഓരോരുത്തരും ചിന്തിക്കെണ്ടതുമാണ്.

വിദഗ്ധരുടെ അഭിപ്രായത്തില്‍ "ഈഡിസ്" വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ( Aedes mosquito ) ഇത്തരം പകര്‍ച്ച പനികളുടെ, പ്രത്യേകിച്ചും ചികുന്‍ ഗുനിയ പോലുള്ളവയുടെ, വാഹകര്‍. ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഇത്തരം കൊതുകുകളുടെ വംശനശീകരണം തന്നെയാണ് ഈ പകര്‍ച്ച വ്യാധികള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗവും.

കൊതുക് നശീകരണം എന്നത് ഏതെങ്കിലും ഒരു മഴക്കാലത്തും പനിക്കാലത്തും മാത്രം നടത്തുന്ന ഒരു ചടങ്ങ് മാത്രമാക്കി മാറ്റുന്നതാണ് ഇത്തരം രോഗങ്ങളെ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണവും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും സേവന സംഘടനകളുടെയോ മാത്രം ഉത്തരവാദിത്വം അല്ല എന്നതും ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

കൊതുക് നശീകരനത്തിന്നു ഉപയോഗിക്കാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാവരും ഉപയോഗിക്കുക തന്നെ ചെയ്യണം. അത് പരിസര ശുചീകരണമായാലും കൊതുകിനെ നശിപ്പിക്കുന്ന "ഗപ്പി" പോലുള്ള മീനുകളെയും മറ്റും വളര്ത്തലായാലും, കീടനാശിനികളുടെയും മറ്റു മരുന്നുകളുടെയും ഉപയോഗമായാലും. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ഓരോ വ്യക്തിയും സ്വന്തം ഉത്തരവാധിത്വമായി ഏറ്റെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.

ഇത്തവണ ഇതുവരെ ചികുന്‍ ഗുനിയയും എച്1 എന്‍1 ഉം കൂടാതെ മലമ്പനിയും കേരളത്തില്‍ ചില ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും മഞ്ഞപ്പിത്തമടക്കമുള്ള മറ്റു പകര്‍ച്ച വ്യാധികളുടെ വ്യാപനവും ഭീതിയോടെയും അതെ സമയം ശ്രദ്ധയോടെയും കാണേണ്ട കാര്യമാണ്.

മുന്‍കാലങ്ങളില്‍ പനി എന്നത് വളരെ നിസ്സാരമായ ഒരു രോഗമായിരുന്നെങ്കില്‍ ഇന്ന് അത് മരണകാരണം പോലുമാകുന്ന അതിഭീകര രോഗമാവുന്നു എന്നതും ഭയാനകരമായ സത്യമാണ്.

എന്നാല്‍ ഏത് കാര്യവും വിവാദങ്ങളുടെ അകമ്പടിയോടു കൂടിമാത്രം അവതരിക്കുക എന്നത് ഇപ്പോള്‍ കേരളത്തിന്റെ ഒരു സ്വഭാവമായി മാരിയിട്ടുന്ടെന്നത് കൊണ്ട് തന്നെ ഈ പനിയും വിവാദങ്ങളില്‍ നിന്നും മുക്തമാവുന്നില്ല എന്നതാണ് ഈ രോഗാവസ്തയെക്കാള്‍ നമ്മെ വിഷമിപ്പിക്കുന്നത്.

വിവാദം തുടങ്ങി വച്ചിരിക്കുന്നത് ബഹുമാന്യയായ ആരോഗ്യ വകുപ്പ് മന്ത്രി തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പറയപ്പെടുന്നത്‌ പോലെയുള്ള പനിയും മറ്റു പകര്‍ച്ചവ്യാധികളുമില്ലെന്നും വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണമാണ് ഈ പനിക്കണക്കുകള്‍ക്ക് പിന്നിലുള്ളത് എന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന. പനി ബാധിതരുടെ എണ്ണവും കണക്കും കാണിച്ചു പ്രതിപക്ഷവും മാധ്യമ സിണ്ടിക്കേട്ടുകളും മുന്നോട്ടു വന്നതോടെ വിവാദം കൊഴുക്കുവാനും തുടങ്ങി. മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ എച്1 എന്‍1 പനി ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി എന്നത് പ്രതിപക്ഷത്തിനു കിട്ടിയ മൂര്‍ച്ചയേറിയ ആയുധവുമായി.

പല ജാതി കൊതുകുകള്‍ ഉണ്ടെന്നത് മലയാളിക്കറിയാമായിരുന്നെങ്കിലും കൊതുകുകള്‍ക്കിടയില്‍ രാഷ്ട്രീയ ചേരിതിരിവ്‌ ഉള്ളതായി ഇതുവരെ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ സഹായത്തോടെയാണ് ഇക്കാര്യം മലയാളി മനസ്സിലാക്കുന്നത്. കാരണം ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നവരും എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരായിരിക്കും.
അപ്പോള്‍ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണ പക്ഷത്തെ തോല്പ്പിക്കാനെത്ത്തിയ ഈ കൊതുകുകള്‍ തീര്‍ച്ചയായും യു ഡി എഫ് കൊതുകുകളോ അല്ലെങ്കില്‍ ബി ജെ പി കൊതുകുകളോ ആയിരിക്കും. ഇനിയതല്ലെങ്കില്‍ അടുത്ത കാലത്തായി എല്‍ ഡി എഫുമായി തെറ്റിയ സോളിഡാരിറ്റിയോ ഐ എന്‍ എല്ലോ ആവാനും മതി.

അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ഈ കൊതുകുകളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മന്ത്രി സഖാവോ അല്ലെങ്കില്‍ മന്ത്രിയുടെ പാര്‍ട്ടിയിലെ മറ്റു നേതൃ സഖാക്കളോ താമസം വിനാ ഈ കൊതുകുകളുടെ മതവും വര്‍ഗ്ഗവും വര്‍ഗ്ഗീയതയുമൊക്കെ തിരിച്ചറിയാനും മതി. ആയതിനാല്‍ നമുക്ക് കാത്തിരിക്കാം ഈ കൊതുകുകളുടെയും പകര്ച്ചപനികളുടെയും ജാതിയും മതവും രാഷ്ട്രീയവുമായ കണക്കുകള്‍ക്ക്‌ വേണ്ടി.

വാല്‍ക്കഷണം.

പനിയുടെയും കൊതുകിന്റെയും രാഷ്ട്രീയം കണ്ടു പിടിക്കാന്‍ മിനക്കെടുന്ന ബഹുമാന്യ മന്ത്രിയോട് ഒരു അപേക്ഷ . കേരളത്തില്‍ അങ്ങോളമിങ്ങോളം പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ കേരളം മുഴുവന്‍ നിങ്ങള്‍ കൊതുക് നശീകരണവും ശുചീകരണവും നടത്തേണ്ട. പകരം കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള മുഴുവന്‍ ആരോഗ്യ കേന്ത്രങ്ങളിലും മാത്രം ശുചീകരനത്തിന്നു വേണ്ട നടപടിയെടുക്കുക.

അങ്ങിനെയെങ്കില്‍ പനിപിടിച്ചാല്‍ സമാധാനമായി അവിടെപ്പോയി കിടക്കാനെങ്കിലും പാവം മലയാളികള്‍ക്ക് സാധിക്കും എന്നുമാത്രമല്ല ഇത്തരം പകര്‍ച്ച വ്യാധികളില്‍ നിന്നും ഒരു വലിയ അളവ് വരെ കുരവുമുണ്ടാകും എന്നത് ഉറപ്പാണ്.

ഇനി അത് ചെയ്യാന്‍ പോലും തയാറല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും വെറുത്തു തുടങ്ങിയ പൊതുജനം ഇപ്പോള്‍ എസി കാറുകളില്‍ കൊടിവച്ചു പറക്കുന്ന നിങ്ങളെയോരോരുത്തരെയും ഈ കൊതുകുകളെക്കാള്‍ നികൃഷ്ടരായി കാണുന്ന ഒരു കാലം വരാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

.

Tuesday, June 8, 2010

"ആയിരം കാക്കക്ക് അര മെസ്സി"





എല്ല ബായീ...ഇതെന്തു കഥ??? ദുനിയാവ് മുഴുവനും ഒരുങ്ങീട്ടും ഇബടെ ഒരു ഒച്ചയം അന്ക്കവുമോന്നും കാണാനില്ലാലോ??? ഇനി ഇങ്ങള്‍ മറന്നാ??? എന്നാ ഞമ്മള്‍ ഓര്‍മിപ്പിക്കാ...ബെരുന്ന ബെള്ളിയായ്ച്ച ജുമാ നിസ്കാരം കയിന്നു ഞമ്മളെ ദക്ഷിനാഫ്രികേല് തൊടങ്ങാന്‍ പോന്ന വേള്‍ഡ് കപ്പ്‌ ഫുഡ്‌ ബാളിനെ കുറിച്ചാ ഞമ്മള്‍ പറഞ്ഞു വരുന്നേ..എനി ഒരുമാസം ഞമ്മക്ക് ഘോഷം തന്നെ...


എല്ല...അയിന്റെടക്ക് ഇബട എന്തെല്ലാം നടന്നു.. കപ്പ്‌ കിട്ടുന്നെ ദേസം കളസം കഴിച്ചു ബുനെസ് അയെന്‍സില്‍ കൂടി ഓടുന്നും കൂടി പറഞ്ഞില്ലേ ഞമ്മളെ മറഡോണ മൂപ്പര്‍...രണ്ടാം റൌണ്ടില്‍ എത്തൂല്ലാ എന്ന് ഉറപ്പുള്ളതോണ്ടാ മൂപ്പര്‍ ഇങ്ങിനെ പറഞ്ഞെന്നു ശത്രുകള്‍ പറയുന്നുണ്ടെലും ഞമ്മളെ സപ്പോര്‍ട്ട് ഓനിക്കും ഓന്റെ ടീമിനും തന്നെയാന്നെ....എന്തൊരു രസാ അര്‍ജെന്റിനെന്റെ കളി കാണാന്‍ തന്നെ.. ബോളും കൊണ്ട് ഞമ്മളെ മെസ്സിക്കുട്ടന്‍ പോകുന്ന കാണാന്‍ തന്നെ എന്താ ഒരു ചേല്..ഓന്റെ മോറു കണ്ടാല്‍ ആരേലും പറയുമോ മൊലകുടി മാറിയ ചെക്കനാന്നു???? അതാണ്‌ ഞമ്മളെ മെസ്സി.. എന്നിട്ടോ??? ഓന് പകരം വെക്കാന്‍ ബ്രസിലുകാര്‍ ഒരു കാക്കാനെ കൊണ്ടന്നു...എന്താവാന്‍.. പിറ്റേന്ന് തന്നെ പുതിയ പഴം ചൊല്‍ ഏറക്കീലെ പഹയന്മാര്‍..."ആയിരം കാക്കക്ക് അര മെസ്സി"


ഞമ്മള് വേള്‍ഡ് കപ്പിന് ബെരൂല്ലാന്നു കരുതി പായസം കുടിച്ച ആള്കാരുടെയോന്നും വായിലിപ്പം നാക്കില്ലാന്നാ തോന്നുന്നേ.. ഞമ്മളെ ആറ്റുകാലെ കണിശനും കണക്കു നോക്കി പറഞ്ഞില്ലേ ഈ പ്രാവശ്യം കപ്പ്‌ ഞമ്മളെ അര്‍ജെന്റിനക്ക് തന്നെയാണെന്ന്..അത് കേട്ടപ്പോ തന്നെ ഞമ്മളെ ബെക്കാമും ബെല്ലാകുമെല്ലാം കളിയും മതിയാക്കി വീട്ടില്‍ ഇരിക്കാനും തൊടങ്ങി... കിട്ടാത്ത കപ്പിന് വേണ്ടി ബെര്‍തെ എന്തിനു തടി കേടാക്കണം??? ബല്യ സങ്കടം തോന്നുന്നത് ഞമ്മളെ ബ്രസിലിനെ ഓര്‍ത്തിട്ടാ..ബല്യ പത്രാസില്‍ നടന്ന ആള്‍കാരാ... ഇപ്പൊ പേരിനു പോലുമുണ്ടോ ഒരു കളിക്കാരന്‍??? പടച്ചോന്റെ ഓരോ കളി...എല്ലാണ്ടിപ്പോ ഞമ്മള്‍ എന്താ പറയാ??


എന്തായാലും ഞമ്മള് ജൂലൈ 11 ആകാന്‍ ബേണ്ടി കാത്തിരിക്കുവാ.. ഞമ്മളെ കുട്ടിയോള് കപ്പു വാങ്ങുന്നത് കാണാന്‍.. പിന്നെ ഞമ്മളെ മൂപ്പരുടെ ഓട്ടം കാണാനും...നിങ്ങളോ???

Sunday, June 6, 2010

എന്‍ എ എം ന്‍റെ ദുഃഖം.... എന്റെയും.....

.
ശൂന്യതയില്‍ നിന്നായിരുന്നു എന്‍ എ എം കോളേജിന്റെ തുടക്കം.. പ്രാരംഭഘട്ടത്തില്‍ ഞങ്ങള്‍ പാറമ്മല്‍ മദ്രസ എന്ന് വിളിച്ചിരുന്ന കെട്ടിടത്തില്‍ പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ച മുതലേ തൊട്ടടുത്ത്‌ സ്കൂളില്‍ പഠിച്ചിരുന്ന ഞങ്ങള്‍ക്ക് ഒരു സന്തോഷകാഴ്ച ആയിരുന്നു അവിടുത്തെ സുന്ദരികളും സുന്ദരന്മാരും... കിലോമീറ്റരുകള്‍ക്കപ്പുറത്ത് ഒരു‍ ബ്രെണ്ണന്‍ കോളേജ് ഉണ്ടെന്ന കേട്ടറിവല്ലാതെ കോളേജുകളെ കുറിച്ച് വലുതായൊന്നുമറിയാത്ത എന്നെപ്പോലുള്ള സാധാരണക്കാരന്‍ എന്നെങ്കിലും ഈ കോളേജില്‍ പഠിക്കണമെന്ന് മനസ്സില്‍ കുറിച്ചിട്ടു. പാറ മുകളില്‍നിന്നും കുന്നിന്‍ പുറത്തേക്കു മാറ്റിയപ്പോ കുമാരന്മാരുടെയും കുമാരിമാരുടെയും എണ്ണം കൂടി.. സാധാരണക്കാരില് സാധാരണക്കാരായ പരിസരവാസികള്‍ ജില്ല കലക്ടരുമാരെ കാണും പോലെയാണ് അന്ന് പിള്ളേരെ കണ്ടത്..(പിന്നീടു നാട്ടുകാര്‍പിള്ളേര്‍ പഠിക്കാന്‍ വന്നു തുടങ്ങിയപ്പോ നാട്ടുകാര്‍ തിരുത്തി..) രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് പേര് കേട്ട പ്രദേശം... ഒരു വര്ഷം കോളേജ് ഇലക്ഷനില് നാട്ടുകാ രങ്ങു ഇടപെട്ടു.. ആദ്യ ബാചില് ബി എ ക്ക് ജോയിന്‍ ചെയ്തു 2003 ല്‍ ഞങ്ങടൊപ്പം കമ്പ്ലീറ്റ്‌ ചെയ്ത മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടി ആയിരുന്നു ആ ഇലെക്ഷനില്‍ താരം.. സുഹൃത്തും നാട്ടുകാരനുമായ xxxx എന്ന വ്യക്തി തന്ത്രപരമായി പുള്ളിയെ കടത്തി മണിമുട്ടിക്കുന്നിന്റെ ഏതോ താഴ്വാരത്ത് കെട്ടിയിട്ടു എന്നാണത്രേ ഐതിഹ്യം .. ഇതു ശക്തമായ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നയിച്ചെന്നു കേട്ടു . കല്ലിക്കണ്ടി കോളേജിനെതിരായ ആദ്യ ബോംബാ ക്രമണമായിരുന്നു ഇതെന്ന് ചരിത്രം പറയുന്നു. പിന്നെ.xxx എന്ന വ്യക്തി മറ്റൊരു രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന കോളേജ് അനുബന്ധ ഗ്രാമങ്ങളില്‍ എന്ത് മാറ്റമുണ്ടായി എന്ന് നോക്കുമ്പോള്‍ തീര്‍ച്ചയായും ഇതിന്റെ ശില്പികല്ക്കഭിമാനിക്കാം... സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാററങ്ങള്‍ കൂടെയാവം ഇന്ന് ഈ ഗ്രാമങ്ങളില്‍ ബിരുദധാരികളും ബിരുദാനന്തരധാരികളും കാര്യമായ പണിയില്ലെങ്കിലും ധാരാളമുണ്ട്. പക്ഷെ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വത്തെ സംഭാവന ചെയ്യാന്‍ നമ്മുടെ കോളേജിനു ഇനിയും ആയിട്ടില്ല...... വിദൂരമല്ലാത്ത ഭാവിയില്‍ അതുണ്ടാവട്ടെ...
.

യുദ്ധവും സമാധാനവും

മാഗസിന്‍ പരിചയം-(1998-99)



ലിയോടോല്‍സ്ടോയിയുടെ വിശ്വപ്രസിദ്ധമായ കൃതി. എന്നാല്‍ മാഗസിന്‍ പരിചയത്തില്‍ ഈ തലക്കെട്ടിനു എന്ത് പ്രസക്തി? വിവാദമായെങ്കിലും മുസ്തഫ ശംസുല്‍ ഹക്ക് എഴുതിയ ഈ ലേഖനം ആയിരുന്നു മുഹമ്മദ്‌ റഫീക്ക് കാട്ടൂര്‍ എഡിറ്ററായ മാഗസിനിലെ പ്രധാന ആകര്‍ഷണം. രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വീക്ഷണങ്ങള്‍. അഭിപ്രായങ്ങളോട് യോജിക്കാം യോജിക്കാതിരിക്കാം ,പക്ഷെ അതൊരു മികച്ച ലേഖനമായിരുന്നു. വിവാദമായത് കൊണ്ട് ഈ ചെറിയ കോളേജ് മാഗസിന്‍ പുറം ലോകമറിഞ്ഞു. വ്യക്തിപരമായി എന്‍റെ അരങ്ങേറ്റവും ഈ മാഗസിനില്‍ കൂടിയായിരുന്നു. സംഗീതത്തിന്‍റെ വില എന്ന ലേഖനത്തിലൂടെ.

യൂണിയന്‍ ആരാണോ ഭരിക്കുന്നത് അവരുടെ മാത്രം സൃഷ്ടികള്‍ ഉള്‍പ്പെടുത്തുക എന്നതാണ് എല്ലാ കോളേജ് മാഗസിനുകളുടെയും അലിഘിത നിയമം. ഇതില്‍ നിന്നും വ്യത്യസ്തമാണ് എന്‍ എ എമ്മിന്‍റെ മാഗസിന്‍ എന്നതിന് ഏറ്റവും നല്ല ഉദാഹരമാണ് അജിത്‌ കുമാര്‍ കെ പിയുടെ "മലയാളം മരിക്കുന്നു" എന്ന ലേഖനം ഉള്‍പ്പെടുത്തിയത്. കാരണം അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നല്ലോ??. മാതൃ ഭാഷയോട് മലയാളികള്‍ കാണിക്കുന്ന മനോഭാവം വളരെ സത്യസന്ധമായി അവതരിപ്പിക്കാന്‍ അജിത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍സ്വതന്ത്രചരിത്രം നീതി പുലര്‍ത്താത്ത ഒരു പോരാളിയാണ് ടിപ്പു സുല്‍ത്താന്‍. ഇത് വരച്ചുകാട്ടുകയാണ് എം സി സുബൈര്‍ തന്‍റെ ലേഖനത്തിലൂടെ. നിസാര്‍ ഇടത്തിലിന്റെ "അധാര്‍മ്മികതയുടെ കടന്നു കയറ്റം", നിസാര്‍ വിലഞ്ഞംബ്രത്ത്തിന്റെ "ഇനിയും മരിക്കാത്ത വോളിബാള്‍ ", ഖാലിദ് കെ ടിയുടെ "പഠനം ഒരു ഭാരമാകാതിരിക്കാന്‍" എന്നിവയാണ് ലേഖന വിഭാഗത്തില്‍ തുടര്‍ന്നുള്ളത്.

എന്‍ എ എമ്മിന്‍റെ ഔദ്യോഗിക കഥാകാരന്‍ ജലീലിന്റെ "വരാന്‍ വൈകുന്നത്", എന്‍റെ സഹപാടികളായ സാദത്ത്‌ സിയുടെ "സ്വാന്തനം", സലീനയുടെ "കഥയ്ക്കിടയില്‍ നിന്നും" സയീദ്‌ ടി കെയുടെ "ബന്ധിതര്‍" എന്നിവ കഥ വിഭാഗത്തെ സംബുഷ്ട്ടമാക്കി. അസ്കര്‍ നടയ്ക്കലിന്റെ "വിയോഗ ദുഃഖം" കവിത വിഭാഗത്തെയും.

"ഉന്നത വിദ്യാഭ്യാസം എന്‍റെ കാഴ്ച്ചപ്പാടില്‍ " എന്ന വിഷയത്തില്‍ എന്‍ എ എമ്മിന്‍റെ പ്രതികരണം തേടിയുള്ള പക്തി പ്രസക്തമായി. വര്‍ത്തമാന കാമ്പസുകളെ വിമര്‍ശിക്കുന്ന ജമാല്‍ എം പിയുടെ ലേഖനം വായിച്ചപ്പോള്‍ ഇദ്ദേഹം ഒരു പത്തിരുപത് കൊല്ലം മുന്‍പ് ഏതോ കാമ്പസില്‍ പഠിച്ചത് പോലെ തോന്നി.കഴിഞ്ഞു പോയ മൂന്നു വര്‍ഷങ്ങളിലേക്കുള്ള ഒരു നല്ല തിരിഞ്ഞു നോട്ടമായിരുന്നു "ഫൈസല്‍ ചെലക്കാടിന്റെ കൊഴിഞ്ഞു പോയ പഠന കാലം".

ഫാത്തിമത് രജീനയുടെ "Virus", സക്കറിയ യൂസഫിന്‍റെ "We are nothing in the universe", കെ എം മുഹമ്മദിന്റെ "Internet:The information super highway" വിദ്യ കെ പിയുടെ "I feel a stranger still", ഷഫീഖ് അഹമ്മതിന്റെ "A broken reverie" എന്നിവ ഇംഗ്ലീഷ് രചന വിഭാഗത്തെയും രനീസ് പി ഓ ഉര്‍ദു വിഭാഗത്തെയും സംബുഷ്ടമാക്കി.

കിട്ടിയ വിഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച എഡിറ്റര്‍ കൂടുതല്‍ തേടി അലയാന്‍ ശ്രമിച്ചില്ല എന്ന് തോന്നുന്നു.അല്ലെങ്കില്‍ പരസ്യം തേടിയുള്ള യാത്ര അതിനു അദ്ദേഹത്തെ അനുവദിച്ചില്ല എന്ന് വേണം കരുതാന്‍. കഴിഞ്ഞ തവണത്തെ പോലെ കവര്‍ ഡിസൈന്‍ ചെയ്തത് ഷബീര്‍ ഹായ് അഞ്ചും ആണ്. മാതസ് ഡി പ്പാര്‍ട്ട്മെന്റ് തലവന്‍ ശാഹുല്‍ ഹമീദ് സ്റാഫ് എഡിറ്ററും, സത്യനാരായന്‍, സി വി അബ്ദുല്‍ ഗഫൂര്‍, യൂസുഫ് ഹാരുന്‍, അപ്സീര്‍ പാഷ എന്നിവര്‍ സ്റാഫ് പ്രതിനിധികളായും, അബ്ദുല്‍ ഗഫൂര്‍ എം കെ, മുഹമ്മദ്‌ ശഹീല്‍, മുസ്തഫ കെ, അജ്നാസ്, സജീര്‍ എന്നിവര്‍ വിദ്യാര്‍ത്തി പ്രതിനിധികളായും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ട്.