Sunday, September 26, 2010

നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ?!!!!!!!!!!!

കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന മൂന്ന്‌
പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും
മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു
മുമ്പില്‍ സംശയിച്ചു നിന്നു.രണ്ടാഴ്‌ചക്കു മുമ്പാണ്‌.
വേഷം കണ്ടാലറിയാം. വലിയവീടുകളിലെ കുട്ടികളാണ്‌. വന്നിരിക്കുന്നത്‌
കാറില്‍. ആശങ്കയോടെയാണവര്‍ ചികിത്സാ കേന്ദ്രത്തിന്റെ പടികയറിയത്‌.
അവര്‍ക്കറിയേണ്ടത്‌ ബംഗ്ലൂരുവിലും മംഗലാപുരത്തും ലഹരിക്കടിമകളായവരെ
ചികിത്സിക്കുന്ന കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പരുമായിരുന്നു.

ആര്‍ക്കാണെന്ന്‌ കേന്ദ്രത്തിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ അന്വേഷിച്ചപ്പോള്‍
കൂട്ടുകാരികള്‍ക്ക്‌ വേണ്ടിയാണെന്ന്‌ പറഞ്ഞു. ലഹരിപദാര്‍ഥങ്ങള്‍
ഉപയോഗിക്കുന്നയാള്‍ പെട്ടെന്ന്‌ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ഒരുവള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌.
വിവരങ്ങള്‍ ചോദിച്ചറിയുകയും ലഭ്യമായ ചിലഫോണ്‍ നമ്പരുകള്‍ ശേഖരിക്കുകയും
ചെയ്‌തശേഷം കൂട്ടുകാരികളേയും കൂട്ടി ഉടനെവരാമെന്ന്‌ പറഞ്ഞുപോയ
പെണ്‍കുട്ടികളെക്കുറിച്ച്‌ പിന്നെ വിവരമൊന്നുമില്ല.
...........................................................................................

കോഴിക്കോട്‌
നഗരത്തിലെ ഒരു ഗവ ഹൈസ്‌കൂളില്‍ 90 ശതമാനവും അധ്യാപകര്‍ സ്‌ത്രീകളാണ്‌.
ഇവിടെ പത്തിലും ഒന്‍പതിലും വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്നു ചില
വിദ്യാര്‍ഥികള്‍. പ്രായം പതിനേഴോ പതിനെട്ടോ ആയി. മീശകുരുത്ത കുട്ടികളെ
കണ്ടാല്‍ അധ്യാപകരാണെന്ന്‌ പുറമെനിന്നുള്ളവര്‍ സംശയിച്ചുപോകും.

ഇവര്‍ പിറകിലെ സീറ്റിലെ ഇരിക്കൂ. ക്ലാസ്‌ നടക്കുന്നതിനിടയില്‍
അന്തരീക്ഷത്തില്‍ പുക ഉയരുന്നത്‌ കാണാം. ആരാണ്‌ പുകവലിക്കുന്നതെന്ന്‌
ചോദിച്ചാല്‍ ഉത്തരമില്ല. ആരോ തലുകഞ്ഞ്‌ ആലോചിക്കുന്നതിന്റെ പുകയാവുമത്‌
എന്നാണ്‌ ചിലകുട്ടികളുടെ കമന്റ്‌. ടീച്ചര്‍മാര്‍ക്ക്‌ ഇവരെ പേടിയാണ്‌.
അടുത്തേക്ക്‌ ചെല്ലാന്‍പോലും. അവരോട്‌ ചോദ്യങ്ങളില്ല.
ഉത്തരങ്ങളുമുണ്ടാവില്ല. ഒന്ന്‌ വിരട്ടാമെന്ന്‌ വെച്ചാലോ അതിനേക്കാള്‍ വലിയ
രീതിയില്‍ അവര്‍ പേടിപ്പിക്കും. ചെറിയ ശിക്ഷയാവാമെന്ന്‌ കരുതിയാലോ
?ടീച്ചര്‍മാരുടെ കയ്യിലെവടി ചേട്ടന്‍മാര്‍ പിടിച്ച്‌ വാങ്ങും. സിഗരറ്റും
ഹാന്‍സും പാന്‍പരാഗും കഞ്ചാവുമെല്ലാം ഉപയോഗിക്കുന്നവരുണ്ടവരില്‍. മദ്യപാനം
പതിവാക്കിയവരും.

ശല്യം സഹിക്കവയ്യാതെ സ്‌കൂളധികൃതര്‍ പി ടി എ മീറ്റിംഗ്‌ വിളിച്ചു.
മീറ്റിംഗില്‍ പങ്കെടുക്കാന്‍ സമയമില്ലെന്നായിരുന്നു മിക്ക
രക്ഷിതാക്കളുടെയും മറുപടി. കാരണം മറ്റൊന്നുമല്ല. അവരൊക്കെ
സാധാരണതൊഴിലാളികളാണ്‌. മീറ്റിംഗില്‍ പങ്കെടുക്കണെങ്കില്‍ ജോലിക്ക്‌
പോകാനാവില്ല. ജോലികളഞ്ഞ്‌ മീറ്റിംഗില്‍ പങ്കെടുക്കാന്‍ മാത്രം ഗൗരവമുള്ള
വിഷയമായി ഇതിനെ അവര്‍ കാണാനായില്ല എന്നതാണ്‌ വിചിത്രം.

ഇത്‌ കോഴിക്കോട്‌ നഗരത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റേയോ
വനിതാകോളജിന്റേയോ ജനറല്‍ കോളജിന്റെയോ മാത്രം കഥയല്ല. കേരളത്തിലെ
കലാലയങ്ങളില്‍ നിന്നെല്ലാം ഉയരുന്നു ലഹരിയുടെ പുകപടലങ്ങള്‍.
അരാജകത്വത്തിന്റേയും അനുസരണക്കേടിന്റേയും സര്‍വകലാശാലകളായി മാറുകയാണോ
നമ്മുടെ കലാലയങ്ങള്‍...?

ഈമാസത്തിന്റെ ആദ്യപുലരിയിലായിരുന്നു ആ വാര്‍ത്ത നമ്മെ തേടിയെത്തിയത്‌.
ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായതോടെയാണ്‌
കലാലയങ്ങളിലേക്ക്‌ പടര്‍ന്നുകയറിയ പുതിയ ലഹരിമാഫിയകളെക്കുറിച്ച്‌ കേട്ട്‌
ഞെട്ടിയത്‌. കോഴിക്കോട്ടെ ഷാഡോ പോലീസിന്റെ വലയിലാണിവര്‍ കുരുങ്ങിയത്‌.
ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളജ്‌
വിദ്യാര്‍ഥികളാണ്‌. സ്‌കൂള്‍ കുട്ടികളാണ്‌ തങ്ങള്‍ക്ക്‌ വേണ്ടി മൈസൂരില്‍
നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക്‌ ലഹരിഗുളിക എത്തിച്ചു
തരുന്നതെന്നാണ്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയത്‌.


ഇവിടെ
പത്തിരട്ടി വിലക്കാണത്‌ വില്‍ക്കുന്നത്‌. മാസത്തില്‍ ഒന്നോ രണ്ടോതവണ
നാട്ടിലെത്തുമ്പോഴെല്ലാം ഇവരുടെ പക്കല്‍ 500 സ്‌ട്രിപ്പുകളുണ്ടാകും.
കഠിനവേദനക്കും മനോ ദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്‌ടര്‍മാര്‍ കുറിച്ച്‌
നല്‍കുന്ന മരുന്നുകളിലാണ്‌ ലഹരിയുടെ പുതിയ സ്വര്‍ഗരാജ്യം കുട്ടികള്‍
കണ്ടെത്തിയിരിക്കുന്നത്‌.


കോഴിക്കോട്ടെ
പല മനോരോഗ വിദഗ്‌ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം
ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട്ടെ മനോരോഗ
വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിനരികില്‍ ഒരു വര്‍ഷത്തിനിടെ 30
കുട്ടികളാണ്‌ ചികിത്സക്കെത്തിയത്‌.

അവരില്‍
ഒരു പ്ലസ്‌ടു വിദ്യാര്‍ഥിനിയെ ലഹരിയുടെ മായികലോകത്തേക്ക്‌
കൂട്ടികൊണ്ടുപോയത്‌ തൊട്ടടുത്ത വീട്ടിലെ മദ്യവയസ്‌കയായ സ്‌ത്രീയായിരുന്നു.
എപ്പോഴും തിരക്കുകളിലായ അച്ഛന്‍. വീട്ടിലെത്തിയാല്‍ സൈബര്‍
ലോകങ്ങളിലേക്ക്‌ ഊളിയിടുന്നു അയാള്‍. ഉയര്‍ന്ന ബേങ്കുദ്യോഗസ്ഥന്‍.
കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന അമ്മ. സംഘര്‍ഷഭരിതമായ
ജീവിതത്തില്‍ നിന്ന്‌ അവള്‍ ആശ്വാസംതേടിയത്‌ അച്ഛന്‍ വാങ്ങിക്കൊടുത്ത
മൊബൈലിലൂടെയായിരുന്നു. അതുവഴി പുതിയ സൗഹൃദങ്ങള്‍ വന്നു. സ്‌നേഹിക്കാനും
അമ്മയുടേയും അച്ഛന്റേയും സ്‌നേഹം വാരിക്കോരി നല്‍കാനും അയല്‍പക്കത്തെ
ചേച്ചിയുമെത്തി.

അതോടെ
അവളുടെ ജീവിതം ആനന്ദകരമായി. വീട്ടിലെത്തിയാല്‍ ചേച്ചിയുടെ വീട്ടിലേക്ക്‌
ഓടും. രാത്രിവൈകിയെ തിരിച്ച്‌ വരൂ. ഭക്ഷണം പോലും അവിടെനിന്ന്‌.ചേച്ചിയുടെ
വീട്ടിലെ ചായമാത്രം മതിയായിരുന്നു അവള്‍ക്ക്‌. യാദൃച്ഛികമായാണ്‌ മൊബൈലില്‍
നിന്നും നീലച്ചിത്രങ്ങളുടെ ഘോഷയാത്രതന്നെ അമ്മക്ക്‌ കണ്ടെടുക്കാനായത്‌.
അയല്‍വീട്ടിലെ ചേച്ചി സ്‌നേഹത്തിന്റെ ലഹരി വിളമ്പിയിരുന്നത്‌
ചായയോടൊപ്പവും ഭക്ഷണത്തോടൊപ്പവുമായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍
വൈകിപോയി. എന്നിട്ടും അവള്‍ക്ക്‌ ആ ചേച്ചിയെകുറ്റപ്പെടുത്താന്‍
തോന്നിയില്ല എന്നതാണ്‌ വിചിത്രം.

എന്റെ വീട്ടില്‍ നിന്നും ലഭിക്കാതെപോയ സ്‌നേഹം എനിക്ക്‌ തന്നത്‌ ആ
ചേച്ചിയായിരുന്നുവെന്നാണ്‌ അവള്‍ പറയുന്ന ന്യായം. ചേച്ചിയുടെ വീട്ടിലെ ചായ
കിട്ടാതായതോടെ മനോനില തെറ്റിയ അവള്‍ പലതവണയാണ്‌ കൈഞരമ്പ്‌ മുറിച്ച്‌
ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ഇന്നും ചേച്ചി കോഴിക്കോട്‌ നഗരത്തിലിരുന്ന്‌
തന്നെ പുതിയ ഇരകളെ വീഴ്‌ത്തുകയും സത്‌കരിക്കുകയും
ചെയ്‌ത്‌കൊണ്ടിരിക്കുന്നു. ഇരയായ പെണ്‍കുട്ടിയേയുംകൊണ്ട്‌ ആ അച്ഛനും
അമ്മക്കും ആയിരം കാതമകലേക്ക്‌ നാടുവിടേണ്ടി വന്നു. പക്ഷേ ഒരിക്കലും അവര്‍
മകളുടെ ഭാവിയെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ പരാതിയുമായി രംഗത്ത്‌ വന്നില്ല.

ഒറ്റ എസ്‌ എം എസ്‌ മതി. ലഹരി വസ്‌തുക്കള്‍ എവിടേക്കും എത്തുന്നു.
സംസ്ഥാനത്തെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ്‌ വ്യാപാരം.
വില്‍ക്കാനും വാങ്ങാനും ഹോള്‍സെയിലായി കൊണ്ടുവരുന്നതിനും വിദ്യാര്‍ഥികള്‍.
ചരട്‌ വലിക്കാന്‍മാത്രം അന്തര്‍ സംസ്ഥാന റാക്കറ്റുകള്‍. വിപണനത്തിന്‌
ഹൈടെക്‌ സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും
അതിന്റെ ഭീകരാവസ്ഥ നമ്മള്‍ എത്രകണ്ട്‌ മനസിലാക്കിയിട്ടുണ്ട്‌...?
ശസ്‌ത്രക്രിയക്കുമുമ്പ്‌ ബോധം കൊടുത്താന്‍ ഉപയോഗിക്കുന്ന ഇന്‍ജക്ഷനിലും
വേദന സംഹാരികളായ ചില ഗുളികകളിലും കുട്ടികളെ പുതിയ ലഹരികണ്ടെത്താന്‍
പഠിപ്പിച്ചത്‌ ആരാണ്‌...?

അംഗീകൃത ഡോക്‌ടറുടെ കുറിപ്പില്ലാതെ മുതിര്‍ന്നവര്‍ക്ക്‌ പോലും മെഡിക്കല്‍
ഷാപ്പുകളില്‍ നിന്ന്‌ ലഭ്യമല്ലാത്ത ഇത്തരം ഗുളികകള്‍ കുട്ടികള്‍ക്ക്‌
കോഴിക്കോട്ടെ മെഡിക്കല്‍ ഷാപ്പുകളില്‍ നിന്നും ലഭ്യമാവുന്നു.
അതിനവര്‍ക്ക്‌ ഒരുഡോക്‌ടറുടെയും വക്കാലത്ത്‌ വേണ്ട. ഇത്തരം മെഡിക്കല്‍
ഷോപ്പകള്‍ ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ എത്രമാത്രം സുരക്ഷിതരാവും
അവര്‍....?

കഠിനവേദനയുള്ളവര്‍ക്ക്‌ മാത്രമെ വേദനസംഹാരി ആവശ്യമൊള്ളൂ. അല്ലാത്തവര്‍ അവ
ഉപയോഗിച്ചാല്‍ അത്‌ ലഹരിയാണ്‌. ഇതാവട്ടെ മാരകമായ പ്രശ്‌നങ്ങളാണ്‌ ഇവരില്‍
സൃഷ്‌ടിക്കുക. മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള
ചികിത്സാ കേന്ദ്രമായ സുരക്ഷയുടെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ പറയുന്നു.

മനുഷ്യന്റെ ശാരീരിക, മാനസിക, ബൗദ്ധിക വ്യവഹാരത്തെ പ്രതികൂലമായി ബാധിച്ച്‌
മയക്കമോ ഉണര്‍വോ ഉത്തേജനമോ വിഭ്രമജന്യതയോ വരുത്തി തീര്‍ക്കുന്ന
പ്രകൃതിജന്യമോ കൃത്രിമമോ ആയ പദാര്‍ഥങ്ങളാണ്‌ ലഹരി വസ്‌തുക്കള്‍. കറുപ്പ്‌,
മോര്‍ഫിന്‍, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, പെത്തടിന്‍, മെതഡോണ്‍,
ആംഫിറ്റമിന്‍സ്‌, കൊക്കൈന്‍, നിക്കോട്ടിന്‍, ഗുളികകള്‍, മദ്യം, കഞ്ചാവ്‌,
ഹാഷിഷ്‌, ചരസ്‌, ബാങ്‌ തുടങ്ങിയവയാണ്‌ സാധാരണ നിലയില്‍ ലഭ്യമായിരുന്ന ലഹരി
വസ്‌തുക്കള്‍. ആ കൂട്ടത്തിലേക്കാണ്‌ മയക്കുമരുന്ന്‌ മാഫിയ നടത്തിയ
ഗവേഷണത്തില്‍ കുട്ടികളെ മയക്കികിടത്താന്‍ പുതിയ ലഹരി ഗുളികകളും
കണ്ടുപിടിച്ചിരിക്കുന്നത്‌. സോഡ, ശീതള പാനീയം എന്നിവയില്‍ ചേര്‍ത്താണ്‌ ഇവ
ഉപയോഗിക്കുന്നത്‌. രണ്ട്‌ ക്യാപ്‌സൂള്‍ ചേര്‍ത്ത പാനീയം അകത്താക്കിയാല്‍
24 മണിക്കൂറ്‌ നേരത്തേക്ക്‌ സ്വര്‍ഗരാജ്യത്തിലൂടെ അഭിരമിക്കാനാവുമെത്രെ.
ചുരുങ്ങിയ ചെലവില്‍ ഏറെനേരം ലഹരിയില്‍ നീന്തിത്തുടിക്കാമെന്നത്‌ കൊണ്ടാണ്‌
വിദ്യാര്‍ഥികളും ഈ വഴിതേടിയിരിക്കുന്നത്‌.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കിരണിന്റെ (ശരിയായ പേരല്ല) കഥ വിചിത്രമാണ്‌.
ഭീതിജനകവും. ഒരു ദിവസം 15 മുതല്‍ 20വരെ ഗുളികകളായിരുന്നു അവന്‍
കഴിച്ചിരുന്നത്‌. ഒരേസമയം അഞ്ച്‌ ഗുളികകള്‍. നൈട്രോസിപാം, സ്‌പാസ്‌മോ
പ്രോക്‌സിയോണ്‍ എന്നീ ഗുളികകളെക്കുറിച്ചും ടെന്‍ഡസോസിന്‍ ഇന്‍ജക്ഷന്‍
മരുന്നിനെക്കുറിച്ചും അവന്‌ നന്നായി അയാം. കോഴിക്കോട്ടെ ഏതൊക്കെ മെഡിക്കല്‍
ഷോപ്പുകളില്‍ നിന്നാണത്‌ ലഭിക്കുന്നതെന്നും അവന്‍ പറഞ്ഞുതരും.


മറ്റു
വിദ്യാര്‍ഥികള്‍ ബംഗ്ലൂരില്‍ നിന്നും വരുന്ന ഏജന്റുമാരെ
കാത്തിരിക്കുമ്പോഴാണ്‌ കിരണ്‍ നേരെ ചെന്ന്‌ പണംകൊടുത്ത്‌ ഗുളികകള്‍
വാങ്ങുകയും അത്‌ ഉപയോഗിക്കുകയും ചെയ്യുന്നത്‌. കോഴിക്കോട്‌ ബീച്ചിനടുത്ത
സ്‌നൂക്കര്‍ ക്ലബിലെ സ്ഥിര സന്ദര്‍ശകനായിരുന്നു. അവിടുത്തെ
ചേട്ടന്‍മാരാണ്‌ കിരണിനെ ഈ മായികലോകത്തേക്ക്‌ ക്ഷമിക്കുന്നത്‌.
അതുവഴിയാണ്‌ ഈരംഗത്തെ മാഫിയയുമായുള്ള കൂട്ടുകെട്ടുമുണ്ടാക്കുന്നത്‌.

സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ അവര്‍
പിരിഞ്ഞ്‌ ജീവിക്കാന്‍ തുടങ്ങിയിരുന്നു. അമ്മയോടൊപ്പം താമസിക്കുമ്പോഴും
അവനിഷ്‌ടം അച്ഛനോടായിരുന്നു. അച്ഛനാവട്ടെ മദ്യപാനിയായിരുന്നു. അമ്മയെ
മകന്‍ വെറുക്കുന്നതിനായി അയാള്‍ മകന്‌ നല്‍കിയിരുന്നത്‌ കണക്കില്ലാത്ത
പണമായിരുന്നു. ഇതാവട്ടെ അമ്മ അറിഞ്ഞതുമില്ല. ഒടുവില്‍ രണ്ടുവര്‍ഷം മുമ്പ്‌
കിരണിന്റെ അച്ഛന്‍ മരിച്ചു.


അതോടെ
പണംവരവ്‌ നിന്നു. അപ്പോഴാണ്‌ അണ്‍ എയ്‌ഡഡ്‌ വിദ്യാലയത്തില്‍ ടീച്ചറായ
അമ്മയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയത്‌. അതോടെയാണ്‌ കിരണിന്റെ ലഹരിയുടെ
വഴിയിലേക്കുള്ള അന്വേഷണം തുടങ്ങുന്നത.്‌ കിരണിന്‌ പിടിപെട്ട പനിക്കുള്ള
ചികിത്സകനെന്ന പേരില്‍ ശിശുരോഗ വിദഗ്‌ധന്റെ വേഷംകെട്ടിയാണ്‌ ഡോ
സുരേഷ്‌കുമാര്‍ ചികിത്സ തുടങ്ങിയത്‌. ആറുമാസമായി ചികിത്സ തുടരുകയാണിന്ന്‌
കിരണ്‍. നിരന്തരമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന്റെ
പ്രത്യാഘാതമില്ലാതാക്കുന്നതിനുള്ള ചികിത്സയാണ്‌ തുടരുന്നത്‌.

ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നതാണ്‌ മദ്യത്തിന്റെ രാസനാമം. കള്ള്‌, വൈന്‍,
ബിയര്‍, ബ്രാണ്ടി, റം, വിസ്‌കി, തുടങ്ങി അനവധിപേരുകളിലായി അവ വിപണിയില്‍
നിറയുന്നു. ഇവയിലെല്ലാം തന്നെ ആല്‍ക്കഹോളിന്റെ അളവ്‌ വ്യത്യസ്ഥ
രീതിയിലാണ്‌. മദ്യത്തിന്റെ ഉപയോഗം തന്നെയാണ്‌ ഒരാളെ അതിന്റെ
അടിമയാക്കിതീര്‍ക്കുന്നത്‌. കള്ളില്‍ അഞ്ചുമുതല്‍ പത്തു ശതമാനം വരെയാണ്‌
ആല്‍ക്കഹോളിന്റെ അളവെങ്കില്‍ ബിയറില്‍ ആറു ശതമാനം മുതല്‍ എട്ടുവരെയാണ്‌്‌.
വൈനില്‍ പത്തുശതമാനം മുതല്‍ ഇരുപത്തിരണ്ടുവരെ എത്തുമ്പോള്‍ ബ്രാണ്ടിയില്‍
40 മുതല്‍ 55 ശതമാനംവരെയാണ്‌. വിസ്‌കിയിലും റമ്മിലും ഇതേ തോതാണ്‌.
എന്നാല്‍ ചാരായത്തില്‍ 50 മുതല്‍ അറുപത്‌ ശതമാനമെത്തുന്നു.

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍
പത്രവാര്‍ത്തകളിലൂടെ നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട്‌ ഞെട്ടുകയും
ഷാപ്പുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. മലയാളികള്‍ക്ക്‌ എന്നാല്‍
മയക്കുമരുന്ന്‌ ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നില്ല.
എന്നാല്‍ ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ്‌ മയക്കുമരുന്ന്‌ മൂലം പൊലിയുന്ന
ജീവിതങ്ങളുടെ അംഗസംഖ്യ . അവരുടെ പ്രായമോ മുപ്പത്‌ വയസ്സില്‍ താഴെയുമാണ്‌.
എന്നാല്‍ ലഹരിമരുന്നുകളുടെ കൂട്ട ദുരന്തങ്ങളുണ്ടാകാന്‍ കാത്തിരിക്കുകയാണോ
മലയാളികള്‍ പൊട്ടിത്തെറിക്കാന്‍...?

പുകവലി ശീലം കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്‌തുക്കളുടെ ഉപയോഗം
കൂടിവരുന്നതായാണ്‌ കണക്കുകള്‍. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന്‌
ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന്‌ അഭയമായി മാറുന്നുണ്ട്‌. നേരത്തെ
അന്‍പത്‌ വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും
അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാറാണ്‌.
പതിനാറാം വയസില്‍ ഒരാള്‍ ലഹരിക്കടിമയായി മാറണമെങ്കില്‍ അവന്‍ ഏതുകാലത്തു
തുടങ്ങിയിട്ടുണ്ടാകണം ഈ ശീലം...? സുരക്ഷയിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍
ചോദിക്കുന്നു.


പതിനാറിനും
നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 689 പേരാണ്‌ സുരക്ഷയില്‍ മാത്രം
ഒരു വര്‍ഷത്തിനിടെ ചികിത്സതേടിയെത്തിയത്‌. ഇവരില്‍ തൊണ്ണൂറ്‌
ശതമാനത്തിന്റേയും പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്‌. കോഴിക്കോട്ടെ ലഹരി
ഉപയോക്താക്കള്‍ക്കിടയിലും ലൈംഗിക തൊഴിലാളികള്‍ക്കിടയിലും
പ്രവര്‍ത്തിക്കുന്ന സംഘടനയായ സി എസ്‌ ആര്‍ ഡി നടത്തിയ പഠനത്തില്‍
കോഴിക്കോട്ടെ ലഹരി ഉപയോക്താക്കളില്‍ എഴുപത്തിമൂന്ന്‌ ശതമാനവും മുസ്‌ലിം
ചെറുപ്പക്കാരാണെന്നാണ്‌ കണ്ടെത്തിയത്‌. കൊച്ചിയില്‍ ജനസംഖ്യയില്‍ മൂന്നാം
സ്ഥാനത്താണ്‌ മുസ്‌ലിംകള്‍. എന്നാല്‍ ലഹരി ഉപയോഗത്തില്‍ അവരായിരുന്നു
ഒന്നാമത്‌. തിരുവനന്തപുരത്ത്‌ മാത്രമെ അവര്‍ രണ്ടാമതെത്തിയൊള്ളൂ. ഇതെല്ലാം
ചേര്‍ത്തുവായിക്കുമ്പോള്‍ യഥാര്‍ഥ ചിത്രത്തിന്റെ ഭീകരാവസ്ഥ
വ്യക്തമാവുന്നു.


നേരത്തെ
പറഞ്ഞ കോഴിക്കോട്ടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ രക്ഷിതാക്കള്‍
മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കിലും സ്‌കൂള്‍ അധികൃതര്‍ ബോധവത്‌കരണ
സെമിനാര്‍ സംഘടിപ്പിച്ചു. അതില്‍ ആരോപണവിധേയരായ ചിലകുട്ടികള്‍
വന്നതേയില്ല. എന്നാല്‍ കൂടുതല്‍ സംശയങ്ങളും ആശങ്കകളും ഉയര്‍ന്നത്‌
താഴ്‌ന്നക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്നായിരുന്നു. അവരും പാന്‍പരാഗും
ഹാന്‍സുമൊക്കെ ശീലിച്ചു തുടങ്ങിയിരുന്നു.
ഇവര്‍ ക്ലാസില്‍ വരാത്തവരും ലഹരി ഉപയോഗിക്കുന്നവരുമായ മുതിര്‍ന്ന
കുട്ടികളോട്‌ ലഹരി ഉപയോഗത്തിന്റെ ദൂശ്യവശങ്ങള്‍ വിവരിച്ച്‌ കൊടുത്തപ്പോള്‍
അവരുടെ മറുപടി ഇങ്ങനെയായിരുന്നു. അതൊക്കെ വെറുതെ പറയുന്നതാടാ നമ്മളെ
പേടിപ്പിക്കാന്‍... ഇതൊന്നുംകണ്ട്‌ നിങ്ങള്‍ പിന്‍മാറാന്‍ പോകണ്ടാ... ഉള്ള
സമാധാനംകൂടി നഷ്‌ടമാവുകയെയുള്ളൂ.

ലഹരിയെന്ന സര്‍വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷയാണ്‌ ഹാന്‍സും
പാന്‍പരാഗുമെന്നും ഇപ്പോഴും നമ്മുടെ രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല.
വിലക്കപ്പെട്ടപലകാര്യങ്ങളും അനുവദിക്കപ്പെടുന്ന ഒരു കാലത്ത്‌ ലഹരിയുടെ
പ്രൈമറിതല വികസനത്തെക്കുറിച്ച്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തത്‌
തന്നെയാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. പിന്നീട്‌ പഴുത്ത്‌ വൃണമായി മാറുന്നു.
അപ്പോള്‍മാത്രം നിലവിളിക്കാനും പരിഹാരമാര്‍ഗം തേടി ഓടാനുമെ
രക്ഷിതാക്കള്‍ക്ക്‌ നേരവുമൊള്ളൂ. അത്‌ മാറാത്തിടത്തോളം കാലം ഈ പ്രവണത
കൂടുതല്‍ ചീഞ്ഞുനാറുകയെയൊള്ളൂ.

മയക്കുമരുന്നിന്‌ അടിമയായിമാറുന്ന വ്യക്തിക്ക്‌ വിവേകവും ഗുണദോഷ
ചിന്താശക്തിയും നഷ്‌ടപെടുന്നതോടെ അത്യാഹിതങ്ങളില്‍ എളുപ്പത്തില്‍
ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്‌. സാമൂഹിക, കുടുംബ ബന്ധങ്ങളില്‍ നിന്നും
അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിര്‍ബന്ധിതനാകുന്നു. ലഹരി
പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ
വൈദ്യശാസ്‌ത്രപരമായി ചികിത്സിച്ചുമാറ്റാന്‍ ഇന്ന്‌ സംവിധാനങ്ങളുണ്ട്‌.
വൈദ്യശാസ്‌ത്ര മനശാസ്‌ത്ര സംയുക്ത ചികിത്സകൊണ്ട്‌ മാത്രമെ ഒരാള്‍ക്ക്‌ ഈ
അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിക്കൂ. സുരക്ഷയിലെ ഡോ. സത്യനാഥന്‍
പറയുന്നു.


മയക്കുമരുന്നിനടിമയാവുകയെന്നത്‌
ഒരുരോഗമാണ്‌. രോഗിയെ സമാധാനിപ്പിക്കുകയും അയാള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോയ
ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ്‌ സാമൂഹിക
ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. പ്രശ്‌നങ്ങളെ
പര്‍വതീകരിക്കരുത്‌. എന്നാല്‍ ഉള്ള സത്യത്തെ അംഗീകരിക്കുകയും
അതെക്കുറിച്ച്‌ ഉണര്‍ന്ന്‌ ചിന്തിക്കുകയും ചെയ്യുക. അതിന്‌ ശേഷം
പരിഹാരമാലോചിക്കുക. ലഹരിക്കടിമകളായവരെ യാഥാര്‍ഥ്യത്തിന്റെ
മുമ്പിലേക്കെത്തിക്കുക. ഒരിക്കലും പരിഹാരം അകലെയല്ല. നാളെത്തെ തലമുറയുടെ
നല്ല ഭാവിക്കുവേണ്ടി നമുക്ക്‌ അതേ ചെയ്യാനുള്ളൂ.



മയക്കുമരുന്നിനടിമയായ വ്യക്തിയില്‍ കാണാവുന്ന
ലക്ഷണങ്ങള്‍
മറവി, കളവ്‌ പറയുവാനും മറ്റുള്ളവരെ വഴിതെറ്റിക്കാനുമുള്ള പ്രവണത.
വേഗത്തില്‍ ഉത്തേജിതനാകും. എളുപ്പത്തില്‍ കൂപിതനാകും. നിസാരകാര്യങ്ങള്‍ക്ക്‌ വാദ വിവാദങ്ങളില്‍ ഏര്‍പ്പെടും.
ലഹരി ഉപയോഗിക്കാറുണ്ടെന്ന്‌ ഒരിക്കലും സമ്മതിച്ച്‌ തരില്ല.
ചര്‍ദി, ചുമ, ദേഹാസ്വാസ്ഥ്യം. കണ്ണില്‍ വീക്കവും ചുകപ്പുനിറവും. ആലസ്യവും ഉറക്കം തൂങ്ങലും.
കൈകളിലും വിരലുകളിലും വസ്‌ത്രങ്ങളിലും കരിഞ്ഞകലകളോ സൂചികുത്തിയ അടയാളങ്ങളോ.
വിറയലും വിക്കലും
ശരീരത്തിന്‌ ഒരുപ്രത്യേക ഗന്ധം
പെട്ടെന്നുള്ള ആരോഗ്യക്കുറവ്‌.
രുചിക്കുറവ്‌.
പഠനത്തില്‍ താത്‌പര്യക്കുറവ്‌.
മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന വ്യക്തിയുടെ താമസസ്ഥലത്തും ചുറ്റുപാടുകളിലും
തവിട്ടുനിറത്തിലോ വെളുത്തനിറത്തിലോ ഉള്ളപ്പൊടി, സിഗരറ്റിന്റെ കുറ്റികള്‍, സിറഞ്ച എന്നിവ കാണപ്പെടുക.



മദ്യത്തില്‍ ആല്‍ക്ക ഹോളിന്റെ അളവ്‌
കള്ള്‌ 5% 10%
ചാരായം 50% 60%
റം 40% 55%
വിസ്‌കി 40% 55%
ബ്രാണ്ടി 40% 55%
വൈന്‍ 10% 22%
ബിയര്‍ 6% 10%

(ഇതു കോഴിക്കോട്ട് മാത്രമല്ല... നമ്മുടെ നാട്ടിലും നടക്കുന്നു എന്നു പറയാണ്ടിരിക്കാൻ പറ്റുമോ?

Friday, September 24, 2010

യുവര്‍ മൊമന്റ് ഈസ് വെയിറ്റിംഗ്....

ലണ്ടന്‍: കേരളടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പരസ്യചിത്രം 'യുവര്‍ മൊമന്റ് ഈസ് വെയിറ്റിംഗിന്റെ ഉദ്ഘാടന പ്രദര്‍ശനം ലണ്ടനിലെ സാച്ചി ഗ്യാലറിയില്‍ നടന്നു. നൂറ്റമ്പതോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പിലാണ് പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ പ്രകാശ് വര്‍മ്മ സംവിധാനം ചെയ്ത മൂന്നു മിനിട്ട് ചിത്രം പ്രദര്‍ശിപ്പിച്ചത്.
വീഡിയോ ഇവിടെ കാണാം :


പ്രശസ്ത മോഡല്‍ മിറിയം ഇലോറ അഭിനയിച്ച ഇത് ചിത്രീകരിച്ചത് തേക്കടി, ആലപ്പുഴ, മൂന്നാര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്. ജൂലിയ റോബര്‍ട്‌സ് അഭിനയിക്കുന്ന ഈറ്റ് പ്രേ ആന്റ് ലൗ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന ബ്രിട്ടനിലെ തിയേറ്ററുകളിലും സി.എന്‍.എന്‍ യൂറോപ്പ് ചാനല്‍ വഴി യൂറോപ്പിലും ഈ പരസ്യ ചിത്രം ഉടന്‍ പ്രദര്‍ശിപ്പിക്കും.

Thursday, September 23, 2010

മാനക്കെടിന്റെ കോമ്മണ്‍ വെല്‍ത്ത്....

.
കോമണ്‍ വെല്‍ത്ത് ഗൈംസ് ഇന്ത്യയില്‍ നടക്കുന്നു എന്നത് എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിച്ചതും അഭിമാനം നല്‍കിയതുമായ ഒരു വാര്‍ത്തയായിരുന്നു. പക്ഷെ ഇപ്പോള്‍ കോമണ്‍ വെല്‍ത്ത് എന്ന് പറയുമ്പോള്‍ തൊലി ഉരിയുന്ന ഒരു അനുഭവമാണ് ഓരോ ഭാരതീയനും ഉണ്ടാവുന്നത്. അച്ഛനമ്മമാരെ തെറി വിളിച്ചാല്‍ പോലും ചിരിച്ചോണ്ട് കേട്ടു നില്‍ക്കുന്ന മലയാളിയടക്കമുള്ള ഭാരതീയന്‍ കോമണ്‍വെല്‍ത്ത് എന്ന് കേള്‍ക്കുമ്പോള്‍ ജനകൂട്ടത്തിന്റെ മധ്യത്തില്‍ വച്ച് ഉടുമുണ്ടുരിഞ്ഞു പോയവനെ പോലെയാവുന്നു.

അഴിമതിയാരോപണത്തില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്തനായ ജോയന്റ് ഡയറക്ടര്‍ ജനറല്‍ ടി.എസ്. ദര്‍ബാരിയുള്‍പ്പെടെ മൂന്നുപേരെ പുറത്താക്കി. അക്കൗണ്ടസ് ആന്‍ഡ് ഫിനാന്‍സ് ജോയന്റ് ഡയറക്ടര്‍ ജനറല്‍ എം. ജയചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രു എന്നിവരാണ് പുറത്തായ മറ്റുരണ്ടുപേര്‍. സംഘാടക സമിതിയുടെ ഖജാന്‍ജി സ്ഥാനത്തുനിന്ന് അനില്‍ഖന്ന രാജിവെക്കുകയും ചെയ്തു. പുറത്തായവരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ . അനില്‍ ഖന്ന രാജിവെച്ച സാഹചര്യത്തില്‍ പുതിയ ഖജാന്‍ജിയായി എ.കെ. മട്ടുവിനെ തിരഞ്ഞെടുത്തു. ഗെയിംസിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ കമ്പനി 'സ്മാം' വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരുമായുള്ള കരാറും റദ്ദാക്കിയിട്ടുണ്ട്.


കൂടാതെ കോമണ്‍ വെല്‍ത്ത് ഗെയിംസ് വേണ്ടി എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനത്തിനു നേരെയും വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നിരുന്നു . "ഓ യാരോ യെ ഇന്‍ഡ്യാ ബുലാ ലിയാ" എന്നു തുടങ്ങുന്ന ഗാനത്തില്‍ റഹ്മാന്‍ മാജിക് ഇല്ലായെന്നാണ് പൊതുവേ വന്നിട്ടുള്ള അഭിപ്രായം. ഓഗസ്റ്റ്‌ 28 നാണ് ഗാനം റിലീസ് ചെയ്തത്.

ഗെയിംസ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന Group of Ministers നു ഗാനം സ്വീകര്യമായില്ലെന്നും, എന്നാല്‍ റഹ്മാന് അനുവദിച്ച സമയം തീരെ കുറവായിരുന്നു എന്നും കേന്ദ്ര കായിക മന്ത്രി എം എസ് ഗില്‍ അഭിപ്രായപ്പെട്ടു. CWG എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ വി കെ മല്‍ഹോത്രയ്ക്കും ഗാനം പ്രതീക്ഷിച്ചത്രയും നിലവാരം പുലര്‍ത്തുന്നില്ല എന്ന അഭിപ്രായമാണുള്ളത്.

ലോക കപ്പ് ഗാനം വക്കാ വക്കാ പോലെയോ അല്ലെങ്കില്‍ റഹ്മാന്റെ തന്നെ ജയ് ഹോ പോലെയോ ഉള്ള ഒരു ഗാനം പ്രതീക്ഷിച്ച ആസ്വാദകര്‍ക്ക് മുമ്പില്‍ ഒരു സാധാരണ ഗാനമാണ് റഹ്മാന്‍ നല്‍കിയതെന്നാണ് പരക്കെയുള്ള സംസാരം.

ഇത്തരം പ്രശ്നനങ്ങള്‍ നിലനില്‍ക്കുമ്പോളാണ് ദല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുങ്ങിയ താമസ സ്ഥലത്തെ നിര്‍മാണ പിഴവുകളും മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലീക് ചെയ്യുന്ന പൈപ്പ് ഫിട്ടിങ്ങ്സും വൃത്തിഹീനമായ മുറികളും താമസ സൌകര്യങ്ങളും തുടങ്ങി ഈ ഗൈംസ് ഇവിടെ നടത്താതിരിക്കാന്‍ വേണ്ടുന്ന എല്ലാ കാര്യങ്ങളും സംഘാടക സമിതി തകൃതിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌.സുരക്ഷാപ്പേടിയില്‍ പ്രമുഖ താരങ്ങള്‍ പലരും മേളയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതും ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ അന്ത്യശാസനം നല്‍കിയതും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗെയിംസിന് മുന്നോടിയായി വേദിയും വില്ലേജും സന്ദര്‍ശിക്കാനെത്തിയ സംഘം ഇവ വാസയോഗ്യമല്ലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഫെഡറേഷനുകള്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ദല്‍ഹിയിലെ തയാറെടുപ്പുകളില്‍ അതൃപ്തരായ ഇംഗ്ലണ്ട് തങ്ങളുടെ പങ്കാളിത്തം മുള്‍മുനയിലാണെന്ന് വ്യക്തമാക്കിയപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ41അംഗ ആദ്യ സംഘത്തിന്റെ യാത്രതന്നെ മാറ്റിവെച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനകം അന്തരീക്ഷം മാറിയില്ലെങ്കില്‍ പങ്കാളിത്തം ഉറപ്പിക്കേണ്ടെന്നാണ് അവരുടെ ഭീഷണി. വെയില്‍സും ഇതേ നിലപാടിലാണ്.

അതോടൊപ്പം കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനടുത്തെ നടപ്പാത തകര്‍ന്ന് 23 പേര്‍ക്ക് പരിക്കേറ്റതു. പ്രധാന വേദിയായ നെഹ്‌റു സ്‌റ്റേഡിയത്തെയും, ഇതിനടുത്തെ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു നടപ്പാത.തകര്‍ച്ചയുടെ കഥ അവിടെ അവസാനിക്കുന്നില്ല. പത്തരക്കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കി വന്ന നടപ്പാലം ചൊവ്വാഴ്ച തകര്‍ന്നു വീണതിന്റെ നാണക്കേടിന് തൊട്ടു പിന്നാലെ, പ്രധാന സ്‌റ്റേഡിയത്തിലെ ഭാരോദ്വഹന മല്‍സരവേദിയുടെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ബുധനാഴ്ച അടര്‍ന്നുവീണു.പ്രധാന വേദിയുടെ മേല്കൂരയാണ് ഇന്നലെ തകര്‍ന്നു വീണത്‌. ദൈവം സഹായിച്ചത് കൊണ്ട് ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. ഗെയിംസ് വേദികള്‍ മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കും ശതകോടികളാണ് സര്‍ക്കാര്‍ ചെലവിട്ടത്. നടപ്പാലം വീണതിനു തൊട്ടു തലേന്ന് സ്‌റ്റേഡിയത്തിലെ മേല്‍വിതാനത്തില്‍ കുറെ ഭാഗം ഇളകി വീണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ബുധനാഴ്ചത്തെ അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി ടി.കെ.എ നായര്‍ വിവിധ സ്‌റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗെയിംസ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ നേരത്തെ ഉന്നയിച്ച നിരവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്ന ഭീഷണിയും കൂടിയായതോടെ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പ് ത്രിശങ്കുവിലാണ്. അതിനിടെ സെപ്റ്റംബര്‍ 27ന് ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എസ് അസംബ്ലിക്കിടയില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദേശകാര്യ തലവന്മാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുമുണ്ട്.

വിദേശ ടീമുകള്‍ പലതും സുരക്ഷാപ്പേടിയിലാണ്. പടരുന്ന ഡെങ്കിപ്പനി മുതല്‍ ദല്‍ഹി ജുമാ മസ്ജിദിന് മുമ്പിലുണ്ടായ വെടിവെപ്പ്, താമസ സ്ഥലങ്ങളിലെ പോരായ്മകള്‍ എന്നിങ്ങനെ നീളുന്ന ആശങ്കയില്‍ പല പ്രമുഖ താരങ്ങളും ദല്‍ഹിക്ക് പോകേണ്ടെന്ന് തീരുമാനിച്ചു.മുന്‍ നിര ബ്രിട്ടീഷ് താരങ്ങളും, ആസ്‌ത്രേലിയ, ന്യൂസിലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും ഗെയിംസില്‍ നിന്നു പിന്‍മാറുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.


അതോടൊപ്പം സ്‌ഫോടക വസ്തുക്കളുമായി ഗെയിംസ് വേദികളില്‍ കയറിയിറങ്ങി നടക്കാന്‍ കഴിഞ്ഞുവെന്ന വിദേശ പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ സുരക്ഷാ പിഴവുകളെക്കുറിച്ച ആശങ്ക കൂട്ടുന്നുണ്ട് . പഴകിയ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ കോമണ്‍ വെല്‍ത്ത് ഗൈംസ് ഉദ്ഘാടനത്തിന് കൊഴുപ്പു പകരാന്‍ പരിശീലനം നടത്തുന്ന കലാകാരന്മാര്‍ ബുധനാഴ്ച ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചു എന്നതും ഈ മാനക്കെടിന്റെ അളവ് കൂട്ടുന്നത്‌ തന്നെ. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടനം കൂടുതല്‍ മോശമായ സാഹചര്യത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്ത്രിതലയോഗം വിളിച്ചു. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി എം.എസ് ഗില്‍, നഗരവികസന വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഡി എന്നിവരെയാണ് യോഗത്തിന് വിളിച്ചത്. ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

ഗെയിംസിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ കായിക താരങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാഹചര്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

വാല്‍ക്കഷണം:
കോമണ്‍ വെല്‍ത്ത് അഴിമതിയും കുഴപ്പങ്ങളും ചര്‍ച്ചയായപ്പോള്‍ ഒരു വിരുതന്റെ കമന്റ്: "ദൈവ സഹായം ഇന്ത്യക്ക് വേണ്ടുവോളമുണ്ട് അല്ലെങ്കില്‍ ചിലപ്പോള്‍ ഒളിമ്പിക്സോ മറ്റോ ഇന്ത്യക്ക് അറിയാതെ കിട്ടിപോയെങ്കില്‍ തെണ്ടിയത് തന്നെ...."

Tuesday, September 21, 2010

വിനയനില്‍ ഇല്ലാത്തത് വിനയം?


ടുവില്‍ റൂബന്‍ ഗോമസ്സും വിനയനെതിരെ തിരിഞ്ഞു.ബി ഉണ്ണികൃഷ് നനോ ഫെഫ്കയോ ഒന്നുമല്ല സംവിധായകന്‍ വിനയന്റെ ഇപ്പോഴത്തെ പ്രധാന ശത്രു,മറിച്ച് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് റൂബന്‍ ഗോമസ് ആണ് പുതിയ വില്ലന്‍.ഇങ്ങനെ ഓരോരുത്തരായി വിനയന്റെ ഹിറ്റ്‌ ലിസ്റ്റില്‍ വരുമ്പോള്‍ സ്വാഭാവികമായും ചിന്തിച്ചു പോകുന്നു അപ്പോള്‍ വിനയനല്ലേ കുഴപ്പക്കാരന്‍?ഭൂമി മലയാളത്തിലെ മുഴുവന്‍ പേരും എതിര്‍ ചേരിയില്‍ നിന്നിട്ടും യക്ഷിയും ഞാനും എന്നാ സിനിമ വിനയന്‍ തീയെറ്റരുകളില്‍ എത്തിച്ച് മലയാള സിനിമ പ്രേമികളെ അത്ഭുത പ്പെടുത്തിയ വിനയനില്‍ തീരെ വിനയം ഇല്ലെന്നാണോ കരുതേണ്ടത്?
സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ മുഖസാമ്യമുള്ള ഒരാളെ വെച്ച് സൂപ്പര്‍സ്റാര്‍ എന്ന വിവാദ സിനിമയോടെയായിരുന്നു വിനയന്റെ കടന്നു വരവ്.എന്ന് വെച്ചാല്‍ തുടക്കം മുതല്‍ തന്നെ ഒരു പ്രശ്നക്കാരന്‍ എന്ന ലേബല്‍ ഇദ്ദേഹത്തിനു സിനിമ ലോകം നല്‍കിയിരുന്നു.പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം ശിപായി ലഹള എന്ന ചിത്രത്തോടെ സിനിമ ലോകത്ത് തിരിച്ചെത്തിയ വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തോടെ ഹിറ്റ്‌ ചിത്രങ്ങളുടെ ഒരു നീണ്ട നിരയായിരുന്നു.കല്യാണസൌകന്ധികം, പ്രണയനിലാവ്,ആകാശഗംഗ,ദാദ സാഹിബ്‌,രാക്ഷസ രാജാവ്,ഊമ പെണ്ണിന് ഉരിയാടാപയ്യന്‍,വെള്ളിനക്ഷത്രം,അത്ഭുത ദ്വീപ്‌,തുടങ്ങി മോഹന്‍ ലാല്‍ ഒഴികയുള്ള ഏതാണ്ട് എല്ലാ താരങ്ങളെ വെച്ചും പടമെടുത്ത വിനയന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന ഒരു സംവിധായകന്‍ ആയിരുന്നു.ഏതാണ്ട് 300 കുള്ളന്മാരെ വെച്ചെടുത്ത അത്ഭുത ദ്വീപ്‌ ഗിന്നസ് ബുക്കില്‍ അടക്കം ഇടം നേടി.
മലയാളം സിനിമ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന എന്ന ആശയം മാക്ട " യില്‍ കൂടി യാഥാര്തമാക്കിയ വിനയന്‍ അതിന്റെ ജെനറല്‍ സെക്രെടറി കൂടിയായിരുന്നു.താഴെക്കിടയിലുള്ള സാങ്ങേതിക വിദഗ്ദ്ധരുടെ വോട്ടു കൊണ്ടായിരുന്നു വിനയന്‍ ജയിച്ചിരുന്നത്.കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു ദിവസത്തെ അന്നത്തിനു വേണ്ടി ജോലി എടുക്കുന്ന ഒരു പാട് പേര്‍ ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവര്‍ക്ക് പ്രതിമാസ സഹായ പദ്ധതികള്‍ ആവിഷ്കരിച് നടപ്പില്‍ വരുത്താന്‍ വിനയന് കഴിഞ്ഞിരുന്നു.എങ്കിലും ഒരു സ്വെച്ച്ചാധി പതിയെ പോലെ വിനയന്‍ പെരുമാറുന്നു എന്ന ആക്ഷേപം മക്ടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.ഇതിനിടയില്‍ നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്നം മക്ടയെ പിളര്ത്തുകയും ഒട്ടുമിക്ക അറിയപ്പെടുന്ന സംവിധായകരും വിനയനെതിരായി. ഇതിനിടയിലാണ് റോബന്‍ ഗോമസ് എന്ന പുതിയ നിര്‍മാതാവിനെ വെച്ച് വിനയന്‍ പുതിയ സിനിമയെടുത്ത്.വളരെ സാഹസപെട്ട് സിനിമ പുറ ത്തിരക്കിയെങ്ങിലും ചിത്രത്തിന്റെ റിമേക്കിനെ ചൊല്ലി സംവിധായകനും നിര്‍മ്മാതാവും തെറ്റി.താനറിയാതെ പകര്‍പ്പവകാശം വിനയന്‍ വില്‍ക്കാന്‍ ശ്രമിച്ചു എന്നാണു നിര്‍മാതാവിന്റെ പരാതി.
ഒരു പോരാളി എന്ന നിലയില്‍ വിനയനെ നോക്കികണ്ടവരും ഇപ്പോള്‍ ചിന്തിക്കുന്നത് കാനം രാജേന്ദ്രനും സാക്ഷാല്‍ അഴിക്കൊട് മാഷും എന്നാണു വിനയനെതിരെ തിരിയുന്നത് എന്നായിരിക്കാം.

Friday, August 20, 2010

Something is Better than Nothing?


















എന്‍ എ എം കോളേജ് മാഗസിന്‍ പരിചയം 1999-2000
നൂപുര..കാല്‍ചിലംബ് എന്നര്‍ത്ഥം വരുന്ന വാക്ക്..എന്‍ എ എമ്മിന്‍റെ മില്ലേനിയം മാഗസിന്‍..എന്‍റെ അടുത്ത സുഹൃത്ത്‌ മുഹമ്മദ്‌ അബ്ദുള്ള തയ്യാറാക്കിയത്, എഴുപത് പേജില്‍ ലേഖനങ്ങളും കഥയും കവിതയുമായി പത്തൊന്‍പത് വിഭവങ്ങള്‍.ഈ വിനീതന്റെ രണ്ടെണ്ണം ( കായിക രംഗം ഇരുപതാം നൂറ്റാണ്ടില്‍, Ever Lasting Music ).
തുറന്നു പറയാമല്ലോ കൊലുസിന്റെ ഇമ്പമുള്ള ശബ്ദം ആനന്ധ്ധിപ്പിക്കുമെങ്ങിലും ഈ കാല്‍ചിലംബ് നിരാശപ്പെടുത്തുന്നു.എഴുപത് പേജില്‍ മുപ്പത്തി നാല് പേജില്‍ മാത്രമേ വിഭവങ്ങള്‍ ഒരുക്കാന്‍ അണിയറയില്‍ പ്രവര്ത്തിച്ച്ചവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ .ബാക്കി 36 പേജില്‍ ഫോട്ടോകളും പരസ്യങ്ങളും. വാര്‍ഷിക മാഗസിന്‍ ഇറക്കാത്ത കോളേജുകള്‍ നിരവധി,പാലയാട് കാമ്പസില്‍ മൂന്നു വര്‍ഷം പഠിച്ച്ചെങ്ങിലും ഒരു മാഗസിന്‍ മാത്രമാണ് കിട്ടിയത്.അങ്ങനെ നോക്കുമ്പോള്‍ അഭിനന്ദിക്കാതെ വയ്യ.പക്ഷെ കുറച്ചു കൂടി നന്നാക്കാമായിരുന്നു.
ഫൈസല്‍ മുഹമ്മദിന്‍റെ " മയ്യഴി - വെറും മദ്യാഴിയോ " എന്നാ ലേഖനത്തോടെയാണ് മാഗസിന്‍ തുടങ്ങുന്നത്. മയ്യഴി എന്ന മാഹിയെ പറ്റി ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ ലേഖനം ഉപകരിക്കും.ഇത് വെള്ളമടിയുടെ നാടായി ചിത്രീകരിക്കുന്നതില്‍ ഫൈസലിന്‍റെ അമര്‍ഷം ഇതില്‍ കാണാം.അനുഗ്രഹീത കഥാകാരി കമല സുരയ്യയുമായി എം കെ അബ്ദുല്‍ ഗഫൂര്‍ നടത്തിയ അഭിമുഖം,സലീനയുടെ കാലത്തിന്‍റെ നാള്‍വഴികളിലൂടെ ഒരു ജൈത്ര യാത്ര എന്ന ലേഖനം തുടങ്ങിയവ ശ്രധ്യേമായി.
പഠന തിരക്കുകളില്‍കിടയിലും ഒരു മാഗസിന്‍ ഇറക്കുക എന്ന ദൌത്യം നിര്‍വഹിച്ച മുഹമ്മദ്‌ അബ്ദുള്ളയും ടീമിനെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു, Something is better than nothing എന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ..ഈ മാഗസിന്‍ കണ്ടപ്പോള്‍ എനിക്ക് യോജിക്കാന്‍ .....

Tuesday, August 3, 2010

എന്‍ എ എം കോളെജിനു സര്‍ക്കാര്‍ ബഹുമതി
























2008-2009 വര്‍ഷത്തെ മികച്ച NSS യൂനിറ്റ് , പ്രോഗ്രാം ഓഫീസര്‍ എന്നീ സംസ്ഥാന ബഹുമതികള്‍ കല്ലിക്കണ്ടി എന്‍ എ എം കോളേജ് നേടി. കമ്പ്യൂടര്‍ സയന്‍സ് ലക്ചറര്‍ ശ്രീ എ പി ഷമീര്‍ ആണ് മികച്ച പ്രോഗ്രാം ഓഫീസര്‍. അവാര്‍ഡുകള്‍ കോളെജിനു വേണ്ടി ഡോ. മധുസൂദനനും,എ പി ശമീരും വിദ്യാഭ്യാസ മന്ത്രി .ശ്രീ എം എ ബേബിയില്‍ നിന്നും ഏറ്റുവാങ്ങി. പൂര്‍വ്വ വിദ്യാര്തികളുടെ അഭിനന്ദങ്ങള്‍. NAM Alumni ജനറല്‍ സെക്രടറി കൂടിയാണ് ശ്രീ ഷമീര്‍.

Sunday, July 4, 2010

പൊതുയോഗവും പൊതുജനങ്ങളുടെ "യോഗ"വും..

.
കേരളത്തില്‍ പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍ ഹൈകോടതി നിരോധിച്ചു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഇക്കഴിഞ്ഞ ജൂണ്‍ മാസം 21ന്‌ സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി ഈ വിധി പ്രസ്താവിച്ചത്. ആലുവ റെയില്‍വേസ്റ്റേഷന്‍ സ്ക്വയറില്‍ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന പൊതുയോഗങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുന്നതിനാല്‍ സ്റ്റേഷന്‍സ്ക്വയറില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിനു അനുമതി നല്‍കുന്നത് തടയണം എന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

പോലിസ് നല്‍കിയ റിപോര്ടിലും ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ക്രമ സമാധാനപാലനത്തിന്നു വിഘാതമാവുന്നുണ്ടെന്ന പരാമര്‍ഷമായിരുന്നു ഉണ്ടായിരുന്നത് . കേസ് വിചാരണക്കെടുത്തപ്പോള്‍ ഗവണ്മെന്റിനു വേണ്ടി ഹാജരായ പ്ലീഡര്‍, സര്കാരിന്നു ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായമുണ്ടോയെന്ന കാര്യം കോടതിയെ അറിയിച്ചുമില്ല. അത് പോലെ സാധാരണഗതിയില്‍ സര്‍കാരിനെ ബാധിക്കുന്ന ഇത്തരം പൊതു താല്പര്യ ഹരജികള്‍ ഫയലില്‍ സ്വീകരിക്കുമ്പോള്‍ അഡ്വകറ്റ്ജനറല്‍ വിശധമായ മറുപടി പത്രിക തയാറാക്കാന്‍ സമയം ചോദിക്കാരുള്ളത് ഇത്തവണ ആവശ്യപ്പെട്ടിരുന്നുമില്ല.

അങ്ങിനെ ഗവേര്‍ന്മെന്റ്റ്‌ ഭാഗത്ത് നിന്നും ഇതിനെ എതിര്‍ക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അനുകൂലമായ പോലിസ് റിപ്പോര്‍ട്ട്‌ നല്‍കുകയുമാണ് ചെയ്തത്. അതായത് കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം റൂറല്‍ പോലിസ് സൂപ്രണ്ട് അഡ്വകറ്റ്ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആലുവ സ്ക്വയറിലെ പൊതുയോഗങ്ങള്‍ ട്രാഫിക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുന്ടെന്നാണ് പറയുന്നത് . ഈ ഹരജിയുടെ പൊതുതാല്പര്യം അംഗീകരിച്ചു കൊണ്ട് ഹൈ കോടതി കേരളമൊന്നടങ്കം പൊതു നിരത്തുകളിലെ പൊതുയോഗം നിരോധിച്ചു കൊണ്ട് വിധിയിറക്കുകയും ചെയ്തു .

എന്നാല്‍ കോടതിയില്‍ ഈ ഹരജിയെ എതിര്‍ക്കാതിരുന്നവര്‍ ഇപ്പോള്‍ കോടതി വിധിയും വിധിച്ച ജഡ്ജിമാരെയും എതിര്‍ക്കുകയാണ് ചെയ്യുന്നത്. പൊതു നിരത്തുകളില്‍ പ്രകടനവും പൊതുയോഗവും നടത്തി ജഡ്ജിമാരെ ചീത്ത പറഞ്ഞും വെല്ലുവിളിച്ചുമാണ് ഭരണപക്ഷ നേതാക്കള്‍ ഈ കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷവും മറ്റു പാര്‍ട്ടികളും ഈ വിധിയെ അനുകൂലിക്കുന്നില്ലെങ്കിലും ഭരണപക്ഷ നേതാക്കളെ പോലെ ഒരു തുറന്ന പോരിന്നു അവര്‍ തയ്യാരാവുന്നില്ലെന്നു മാത്രം.

അതുപോലെ പൊതു നിരത്തുകളില്‍ പൊതുയോഗം നടത്തുന്നത് നിരോധിക്കുന്നത് ശരിയല്ല എന്നാണ് കേരളത്തിലെ മുതിര്‍ന്ന നിയമജ്ഞനായ ജസ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം. പാവപ്പെട്ടവന്നു പ്രതിഷേധിക്കാന്‍ പൊതു നിരത്തുകളും ഉപയോഗിക്കാമെന്നും അത് അനുവദിക്കേണ്ടതാണെന്നുമാണ് കൃഷ്ണയ്യരുടെ പക്ഷം. അതല്ലാതെ വലിയ വാടക കൊടുത്തു പ്രത്യേക സ്ഥലം കണ്ടെത്തണമെന്നത് തികച്ചും നടപ്പാക്കാനാവാത്തതാനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഹൈകോടതി നേതാക്കളുടെ രൂക്ഷമായ ഇത്തരം പ്രതികരണങ്ങളെ വിമര്‍ശിച്ചു. ഏത് വിധിയും വിമര്‍ശനവിധേയമാണെന്ന് സമ്മതിച്ച കോടതി പക്ഷെ വിധിക്കുന്ന ജഡ്ജിമാരെ വ്യക്തിപരമായി വിമര്‍ശിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതികരിച്ചത്. ഇത്തരം വിമര്‍ശനങ്ങളില്‍ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയാണ്‌ കോടതി യഥാര്‍ത്തത്തില്‍ എതിര്‍ത്തത്. അത് പോലെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ അഡ്വക്കേറ്റ്ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പൊതുനിരത്തില്‍ പൊതുയോഗം നടത്തരുതെന്ന കോടതി വിധിയെ മുഴുവനായും അന്ഗീകരിക്കുന്നില്ലെങ്കിലും അതിനെതിരെ ഭരണപക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളിലും അതില്‍ അവരുപയോഗിച്ച ഭാഷയിലും കോടതി നിലപാടിനോട് യോജിക്കുന്ന അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികള്‍. അങ്ങിനെ കേരളത്തിലെ രാഷ്ട്രീയ നേതുത്വത്തിനുംമാധ്യമങ്ങള്‍ക്കും കുറച്ചുകാലത്തേക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു കാരണം കിട്ടിയെന്നു മാത്രം.

ഈ കാര്യത്തിലെ നേതാക്കളുടെ ആവേശം കാണുമ്പോള്‍ കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം ഈ കോടതിവിധിയാണെന്ന് തോന്നിപോകുന്നു. പൊതു സ്ഥലങ്ങളില്‍ പൊതുയോഗം നടത്തിയില്ലെങ്കില്‍ കേരളം ഒന്നടങ്കം നശിച്ചു പോകും എന്ന രീതിയിലാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നതും.അതോടൊപ്പം നേരത്തെ തന്നെ പൊതു സ്ഥലങ്ങളില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്ഥലത്തെ പോലിസ് സ്റ്റേഷനില്‍ നിന്നും അനുമതി നേടിയതിനു ശേഷം മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഒറ്റയടിക്ക് കേരളത്തില്‍ ഒന്നടങ്കം ഹൈകോടതി ഇത്തരം ഒരു നിയമം കൊണ്ട് വരുന്നതിനു പകരം ആവശ്യസ്ഥലങ്ങളില്‍ അതതു പോലിസ് സ്റെഷനുകളില്‍ നിന്നും അനുമതി നിഷേധിക്കുന്ന രീതി കൊണ്ടുവന്നാലും മതിയായിരുന്നു.

എന്നാല്‍ വില വര്ദ്ധനവുകളില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തില്‍, അത് പെട്രോളായാലും, പാലായാലും, മറ്റു നിത്യോപയോഗസാധനങ്ങളായാലും, സത്യത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണോ ഇത് എന്നു ചിന്തിക്കേണ്ടത് കേരളത്തിലെ സാധാരണക്കാരനായ പൊതുജനമാണ്.

കഴിഞ്ഞ ആഴ്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. അതോടൊപ്പം ഇനി വില നിര്‍ണ്ണയിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കികൊണ്ട് ഈ ആഘാതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്രഭരണകൂടം. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനനുസരിച്ചു ഒരു ഉപഭോഗസംസ്ഥാനമായ കേരളത്തില്‍ ഉപ്പുമുതല്‍കര്‍പ്പൂരം വരെ വില വര്‍ദ്ധനവുണ്ടാകും എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യവുമാണ്.

പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ്‌ കേന്ദ്ര സര്‍കാരിന്റെ സമ്മാനമായിരുന്നെങ്കില്‍ അതിനുമുമ്പ് തന്നെ പാല്‍ വില വര്‍ദ്ധിപ്പിച്ചു കൊണ്ട് കേരള സര്കാരും പൊതുജനങ്ങള്‍ക്കു അത്യാവശ്യം സന്തോഷം നല്‍കിയതാണ്. അതോടൊപ്പം പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ തന്നെ കേരളത്തില്‍ ഹര്‍ത്താലും സങ്കടിപ്പിച്ചിരുന്നു കേരളത്തിലെ ഭരണപക്ഷമായ ഇടതു പക്ഷം. അതോടൊപ്പം വീണ്ടും ഒരു ഓള്‍ ഇന്ത്യ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട് ഇടതു പക്ഷം കൂടെ ബി ജെ പിയും.

ജൂലൈ അഞ്ചാം തീയതി നടക്കുന്ന പ്രസ്തുത ഹര്‍ത്താലില്‍ നിന്നും ഇടതു പക്ഷത്തിന്റെ ഒരു ശക്തി കേന്ദ്രമായ ത്രിപുരയെ ഒഴിവാക്കിയിടുണ്ട് ഇടതു പക്ഷം. കാരണമായി പറഞ്ഞിരിക്കുന്നത് ഈ പേരില്‍ അവിടെ നേരത്തെ തന്നെ ഒരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ടാണ് അവിടെ ആ ദിവസം ഹര്‍ത്താല്‍ ഇല്ലാത്തത് എന്നാണ് . അപ്പോള്‍ ന്യായമായും ഉണ്ടാവുന്ന ഒരു സംശയം കേരളത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന ഹര്‍ത്താല്‍ / പണിമുടക്ക്‌ എന്തിന്റെ പേരിലായിരുന്നു എന്നാണ്.

ഏത് വില വര്‍ദ്ധനവുമായി ബന്ധപ്പെട്ടും എപ്പൊഴും കേരളം കേന്ദ്രത്തെയും കേന്ദ്രം കേരളത്തെയും കുറ്റപ്പെടുത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് വരെ ഈ ഹര്‍ത്താലുകള്‍ കൊണ്ട് ഏതെങ്കിലും ഒരു സാധനത്തിന്റെ വിലവര്‍ദ്ധനവ്‌ പിന്‍വലിക്കപ്പെടുകയോ അല്ലെങ്കില്‍ വര്‍ദ്ധിച്ച വിലയില്‍ നിന്നും കുറവ് സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് അതിലും വലിയ ഒരു സത്യമായി നിലകൊള്ളുന്നു. അപ്പോള്‍ പിന്നെ എന്തിനാണ് ഇങ്ങിനെയൊരു ഹര്‍ത്താല്‍ എന്നു ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവസരം സാധാരണക്കാരനായ മലയാളിക്ക് തന്നെ നല്‍കുന്നു. ഇത്തരം എല്ലാ പ്രശ്നങ്ങളിലും വേട്ടക്കാരനോടോപ്പവും ഇരയോടോപ്പവും ഒരേ രീതിയില്‍ സഹകരിക്കുന്നവര്‍ ഒരേ ആളുകള്‍ തന്നെയെന്നത് വളരെ ശ്രദ്ധയോടെ കാണേണ്ട കാര്യമാണ്.

വാല്‍ കഷണം:

പിന്നെ കോടതി വിധികളുടെ കാര്യം: കേരളത്തില്‍ ഹൈക്കോടതി നിരോധിച്ചത് പലതുമുണ്ട്. ഒറ്റനമ്പര്‍ ലോട്ടറി മുതല്‍ പൊതുസ്ഥലങ്ങളിലെ പുകവലി, സീറ്റ് ബെല്ട്ടില്ലാത്ത യാത്ര, എന്തിനു പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് വരെ .... എന്നിറ്റു എന്തു സംഭവിച്ചു.... പോലീസുകാര്‍ കുറെ കാശുണ്ടാക്കി... അത്ര തന്നെ.

ഇതെല്ലാം അനുഭവിക്കുക എന്നതാണ് ഓരോ പൊതു ജനത്തിന്റെയും "യോഗം". ശരിക്കും ഇത് തന്നെയാണ് "യോഗം" അല്ലാതെ പാര്‍ടി മീറ്റിങ്ങുകളല്ല എന്നതും ലോകജനതയില്‍ ഏറ്റവും ബുദ്ധിമാനായ മലയാളിക്ക് അറിയാതിരിക്കില്ല. ഇതെല്ലാം അറിയാമെങ്കിലും വീണ്ടും വീണ്ടും ഇതൊക്കെ അനുഭവിക്കാനുള്ള യോഗം ഇനിയും നമുക്കൊക്കെയുണ്ടാവട്ടെ എന്ന ആശംസയോടെ..
.